മുസ്ലീം വിഭാഗത്തിൽപെട്ട യുവാക്കളെ ഉത്തർപ്രദേശ് അർദ്ധ സൈനിക വിഭാഗമായ പി.എ.സി ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന സംഭവത്തിൽ 30 വർഷങ്ങൾക്കുശേഷം പുതിയ തെളിവ്

രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ 30 വർഷങ്ങൾക്കുശേഷം പുതിയ തെളിവ് ലഭിച്ചിരിക്കുകയാണ്. യു.പി സര്‍ക്കാര്‍ ആദ്യമായി പേരുവിവരങ്ങളുള്ള ജനറല്‍ ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ദൃക്സാക്ഷി രണ്‍ബീര്‍ സിങ് ബിഷ്ണോയി വഴിയാണ് ഡയറി ഹാജരാക്കിയത്. ഇയാള്‍ കഴിഞ്ഞ ദിവസം തീസ് ഹസാരി സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ പ്രതികളായിരിക്കുന്ന 16 പേരെയും വിചാരണ കോടതി 2015ല്‍ കുറ്റമുക്തരാക്കിയതായിരുന്നു. ഈ 16 പേരും പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി.എ.സി) അംഗങ്ങളായിരുന്നു.
പ്രതികളെ 2015ല്‍ കുറ്റമുക്തരാക്കുന്ന സമയത്ത് യുവാക്കളെ ഹാഷിംപുരയില്‍നിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചതാണെന്ന കാര്യം വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍, പ്രതികളാരാണെന്ന് സംശയത്തിനനുസരിച്ച് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇൗ സാഹചര്യത്തില്‍ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി അംഗങ്ങളായിരുന്ന കുറ്റാരോപിതരുടെ പേരുള്ള ജനറല്‍ ഡയറി കേസില്‍ വഴിത്തിരിവാകുമെന്നാണ് വിവരം.
1987 മേയ് 22ന് രാത്രി ഉത്തർപ്രദേശിലെ മീററ്റിൽ ഉണ്ടായ ഒരു വർഗീയ സംഘർഷത്തിന്റെ മറവിൽ മീററ്റിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഹാഷിംപുര മോഹല്ലയിലെ 42 മുസ്‌ലിം വിഭാഗത്തിൽ പെട്ട യുവാക്കളെ ഉത്തർപ്രദേശ് അർദ്ധ സൈനിക വിഭാഗമായ പി.എ.സി ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന സംഭവമാണ് ഹാഷിംപുര കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ മുസ്‌ലിം മത വിഭാഗത്തിനെതിരെ നടന്ന ഭരണകൂട ഭീകരതകളിൽ പ്രധാനപ്പെട്ട ഒന്നായി ഇതിനെ കണക്കാക്കുന്നു.
https://www.facebook.com/Malayalivartha


























