സാക്ഷാല്‍ കെ.കരുണാകരനുമായി ഉപമിക്കാവുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍; ആന്ധ്രയിലെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ നില്‍ണായകമാകുക ഉമ്മന്‍ ചാണ്ടിയുടെ ചാണക്യ തന്ത്രങ്ങള്‍; നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി തുടങ്ങുന്നത് ശൂന്യതയില്‍ നിന്ന്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു ചെറിയൊരു ചുവടു പിന്നോട്ടുവച്ച മുന്‍ മുഖ്യമന്ത്രിയിതാ, അടുത്ത ചുവടില്‍ ദേശീയ രാഷ്ട്രീയത്തിലേക്കു പദമൂന്നുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഈ പുതിയ ദശാസന്ധിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചുമലിലുള്ള ഉത്തരവാദിത്തം അല്‍പം കടുത്തതാണ് ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി. ഒരു വര്‍ഷം അകലെ നില്‍ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യക്തമായ രാഷ്ട്രീയനീക്കം തന്നെയാണിതെന്നാണ് കോണ്‍ഗ്രസിന്റെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞതയില്‍ സാക്ഷാല്‍ കെ.കരുണാകരനുമായി താരതമ്യങ്ങള്‍ പതിവായ ഉമ്മന്‍ചാണ്ടിക്ക്, ആന്ധ്രാപ്രദേശ് തന്നെ നല്‍കിയതും വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ഉറപ്പ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആന്ധ്രയിലെ രാഷ്ട്രീയക്കാറ്റ് അത്ര അനുകൂലമല്ലെന്നതു തന്നെ കാരണം.
മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് ആന്ധ്രാപ്രദേശിലെയും ഏക പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇന്ന് ആന്ധ്രാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെപ്പോലും ഇവിടെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. അതേവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായില്ല. ഫലത്തില്‍, നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലാണ് ആന്ധ്രയിലെ കോണ്‍ഗ്രസ്. ഒരു തരത്തില്‍ പറഞ്ഞാല്‍, പൂജ്യത്തില്‍നിന്നു വേണം ഉമ്മന്‍ ചാണ്ടി ഇവിടെ തുടങ്ങാന്‍. ഇതിനു പുറമെ, കടുത്ത കോണ്‍ഗ്രസ് വിരോധത്തില്‍നിന്ന് പിറവിയെടുത്ത തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവ സംസ്ഥാനത്ത് ആഴത്തില്‍ വേരാഴ്ത്തിയിട്ടുമുണ്ട്. സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണര്‍ത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എന്‍.ടി. രാമറാവു 1982ല്‍ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയര്‍ത്തിയ 'തെലുഗു ആത്മാഭിമാനം' കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു.
അടുത്ത കാലം വരെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ചില ഘടകങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ചും, ബിജെപിയുമായി സഖ്യത്തിലായിരുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട് സ്വതന്ത്രമായി നില്‍ക്കുന്നു. രാജ്യവ്യാപകമായി ബിജെപിയെ നേരിടാന്‍ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് ടിഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും ഒന്നു ശ്രമിച്ചാല്‍ ഒപ്പം നിര്‍ത്താവുന്നതേയുള്ളു. ഇതിന് ചുക്കാന്‍ പിടിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന മറ്റൊരു നേതാവില്ലെന്നത് വ്യക്തം. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനസമ്മതിയും അനുഭവജ്ഞാനവുമുള്ള ഒരു നേതാവിനു മാത്രമേ ആന്ധ്രയിലെ കാറ്റ് അനുകൂലമാക്കാന്‍ സാധിക്കൂ എന്ന് രാഹുലിനും സംഘത്തിനും വ്യക്തമായതിന്റെ സൂചന കൂടിയാണ് പുതിയ പദവി. രാഹുലിന്റെ വരവോടെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി അപ്രസക്തനാകുമെന്നു പ്രവചിച്ചവര്‍ കുറവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വി.എം. സുധീരന്റെ വരവ് ഈ പ്രവചനങ്ങളെ ശരിവയ്ക്കുകയും ചെയ്തു. തീര്‍ന്നു എന്നു കരുതിയിടത്തുനിന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചുവരികയാണ്; പുതിയ നിയോഗങ്ങളോടെ.
2011 ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തു മാത്രം സീറ്റുണ്ടായിരുന്നിട്ടും പല തരക്കാരും സ്വഭാവക്കാരുമായ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതിന്റെ അദ്ഭുതം ഇപ്പോഴും വിട്ടുമാറാത്തവരുണ്ട്. ഈ നയതന്ത്രജ്ഞതയും കൗശലവുമാണ് സമകാലീന ആന്ധ്രാ രാഷ്ട്രീയത്തിലും ആവശ്യമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു തോന്നിയിരിക്കണം. ആന്ധ്രതെലങ്കാന വിഭജനത്തോടെ ആന്ധ്രയില്‍ കോണ്‍ഗ്രസ് മുച്ചൂടും തകര്‍ന്നതാണ്. തകര്‍ച്ചയില്‍നിന്നു കോണ്‍ഗ്രസിനെ ഉയര്‍ത്തി, പഴയതുപോലെ വേരുറപ്പിക്കാനുള്ള വലിയ ദൗത്യമാണ് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. പുതിയ നിയോഗത്തില്‍ ഉമ്മന്‍ ചാണ്ടി എത്രകണ്ട് ശോഭിക്കുമെന്ന ആകാംക്ഷയിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. തീരെ മോശമാക്കില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉറപ്പു നല്‍കുന്നുമുണ്ട്.
https://www.facebook.com/Malayalivartha


























