തെരഞ്ഞെടുപ്പിൽ ജനങ്ങളെ കൈയിലെടുക്കാൻ കൈവിട്ട വാഗ്ദാനവുമായി സ്ഥാനാർഥി ; ഒടുവിൽ കോഹ്ലിയെ പ്രതീക്ഷിച്ച ആരാധകർക്കും ജനങ്ങൾക്കും മുന്നിലെത്തിയത് അപരൻ

കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ ടൈപ്പ് റൈറ്റിങ് സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് മോഹന്‍ലാലിനെ കൊണ്ടു വരുമെന്ന് ഉറപ്പു നല്‍കി പുറപ്പെടുന്ന മമ്മൂട്ടിയുടെ കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും അത്ര പെട്ടന്ന് മറക്കില്ല. ഒടുവിൽ സംവിധായകന്‍ ജോഷി തന്നെ ചതിച്ചെന്നും മോഹന്‍ലാലിനെ കൊണ്ടുവരാന്‍ സമ്മതിച്ചില്ലെന്നും പറഞ്ഞ് 'പച്ചക്കുളം ഭാസി' എന്ന കൃഷ്ണന്‍കുട്ടി നായരുടെ കഥാപാത്രെത്ത കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്ന രംഗം പ്രേക്ഷകർ കൈയടിയോടെയാണ് സ്വീകരിച്ചത്.
ഇതിനു സമാനമായ രംഗമാണ് മഹാരാഷ്ട്രയിൽ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഷിരൂറില്‍ രാമലിംഗ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച് ആയി മത്സരിക്കുന്ന വിത്തല്‍ ഗണ്‍പത് ഗവാത്തെ എന്നയാള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മെയ് 25ലെ റാലിയില്‍ വിരാട് കോഹ്ലിയെ പങ്കെടുപ്പിക്കുമെന്നാണ് വാഗ്ദാനം നൽകിയത്
സ്ഥാനാര്‍ഥിയും കോഹ്ലിയും ഒരുമിച്ചുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്നു. കോഹ്ലി എത്തുമെന്നു പറഞ്ഞ ദിവസം ഗ്രാമവാസികളും ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ താരത്തെ ഒരുനോക്ക് കാണാനായി തടിച്ചുകൂടി.
കറുത്ത കണ്ണട ധരിച്ച്, വെട്ടി ഒതുക്കിയ താടിയുമായി ടീ ഷര്‍ട്ട് ധരിച്ച് തങ്ങളുടെ മുൻപിലെത്തിയ താരത്തെ കണ്ട ജനങ്ങൾ അമ്പരന്നുപോയി. എത്തിയത് കോഹ്ലിയുടെ അപരനാണെന്ന് ആളുകള്‍ക്ക് മനസിലായി. വാഗ്ദാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിരാട് കോഹ്ലിയുടെ മുഖഛായയുള്ള ആളെ എത്തിച്ച് തടിതപ്പുകയായിരുന്നു സ്ഥാനാര്‍ഥിയും കൂട്ടരും.
https://www.facebook.com/Malayalivartha


























