കശ്മീരിലെ തീവ്രവാദവും സംഘർഷവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ പിഡിപിയെ പഴിചാരി പിൻവലിഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യൻ പാളയത്തിൽ നിന്നും ഓടിയൊളിച്ചതിനു തുല്യം ; ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ

ജമ്മു കശ്മീരിൽ പിഡിപിക്കുള്ള പിന്തുണ പിൻവലിച്ച ബിജെപി നടപടിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ അത്യാർത്തിക്ക് ചരിത്രം ഒരുകാലത്തും മാപ്പു നൽകില്ലന്നും കശ്മീരിലെ തീവ്രവാദവും സംഘർഷവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ പിഡിപിയെ പഴിചാരി പിൻവലിഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യൻ പാളയത്തിൽ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിൽ ബിജെപി ഭരണം തുടങ്ങിയതോടെ കശ്മീരിൽ സാഹചര്യം രൂക്ഷമായിരിക്കുകയാണ്. തുടർച്ചയായുള്ള പോരാട്ടങ്ങളിലൂടെ നിരവധി ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. അരാജകത്വം നിറഞ്ഞ നാല് വർഷങ്ങളാണ് ബിജെപി സർക്കാർ ജനങ്ങൾക്ക് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ എല്ലാകുറ്റങ്ങളും പിഡിപിയിൽ ചുമത്തി മോദി സർക്കാർ രക്ഷപെടാൻ ശ്രമിക്കുകയാണെന്നും താക്കറെ പറഞ്ഞു. കാശ്മീരിൽ തുടർന്നപോരുന്ന അതിക്രമങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുമെന്ന് വാഗ്ദാനം നൽകിയാണ് പ്രധാന മന്ത്രി അധികാരത്തിലെത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചൊവ്വാഴ്ച്ചയാണ് പിഡിപിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. കത്വ സംഭവത്തിനു ശേഷം ഇരുപാർട്ടികളും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകർച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപവത്കരിച്ചത്. പി.ഡി.പി.യുമായി കൈകോർക്കില്ലെന്നു കോണ്ഗ്രസും,സർക്കാർ രൂപവത്കരിക്കാനില്ലെന്ന് നാഷണൽ കോൺഫറൻസും വ്യക്തമാക്കിയിരുന്നു. ഇതോടുകൂടിയാണ് ഗവർണർ ഭരണം നിലവിൽ വന്നത്.
https://www.facebook.com/Malayalivartha


























