വ്യാജനടിച്ച് അകത്താവല്ലേ മോനേ!; വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു
വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇടിവെട്ടേറ്റവനെ പാമ്പുകടിക്കും എന്നതാണ് അവസ്ഥ.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെയാണ് കര്‍ശനനടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളുടെ തീയതികൾ വരെ സാമൂഹിക മാധ്യമങ്ങളിലെ എഴുത്തുകാർ തീരുമാനിച്ചിരുന്നു.
രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വിവരസാങ്കേതികവിദ്യ വകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha