ഇൻകം ഉണ്ടെങ്കിലല്ലേ, ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂ... പിന്നിൽ ആരാണെന്ന് തനിക്കറിയാം: വൈദേകം റിസോർട്ട് തന്റേതല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടങ്ങിയതോടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി കൊണ്ടു നേതൃത്വത്തിനെതിരെ കേന്ദ്ര ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയിലെ മൊറാഴ കുന്നില്‍ പടുത്തുയര്‍ത്തിയവൈദേകം റിസോര്‍ട്ടിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന കഴിഞ്ഞ ദിവസം നടന്നത്. രാവിലെ മുതലാണ് ആന്തൂരിലെ വൈദേകം റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. ഇ പി ജയരാജന്റെ ഭാര്യയും മുന്‍ ജില്ലാ ബാങ്ക് കണ്ണൂര്‍ ശാഖാ മാനേജരുമായ പി കെ ഇന്ദിര ചെയര്‍പേഴ്‌സണായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ട്.
ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും പിന്നീട മകന്റെ ഓഹരിയുടെ വലിയൊരു ഭാഗം ഭാര്യ വിരമിച്ചതിനു ശേഷം കൈമാറിയെന്നും ഇ.പി ജയരാജന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും തുറന്നു പറഞ്ഞിരുന്നു. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഭൂരിഭാഗം ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ കൊച്ചിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ
വൈദേകം റിസോർട്ടിൽ ഒരു ഇൻകം ടാക്‌സുകാരും പരിശോധന നടത്തിയിട്ടില്ലെന്ന് പ്രതികരിച്ച് ഇ.പി ജയരാജൻ രംഗത്തെത്തി. ഇൻകം ഉണ്ടെങ്കിലല്ലേ ഇൻകം ടാക്‌സ് പരിശോധിക്കേണ്ടതുള്ളൂവെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു .റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണ്. താൻ റിസോർട്ടിന്റെ ആരുമല്ല. ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാം...' ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. 'സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ല എന്നു താൻ പറഞ്ഞിട്ടില്ല. തനിക്ക് കേരളം മുഴുവൻ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും ഇ.പി പറഞ്ഞു.
കണ്ണൂർ മോറാഴയിലെ വൈദേഹം റിസോർട്ടിൽ ഇന്നലെ 8 മണിക്കൂറിൽ അധികമാണ് ആദയ നികുതി വകുപ്പ് പരിശോധന നടത്തിയത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദയ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.എന്നാൽ വൈദേകം റിസോർട്ടിൽ നടന്നത് സാധാരണ പരിശോധനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
അതിനിടെ കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ടിലെ നിക്ഷേപകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതി. റിസോർട്ടിന്റെ മറവിൽ മുൻ ചെയർമാൻ അടക്കമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഇ.ഡി നേരിട്ട് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.
കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇപി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha