മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറയുടെ വെള്ളപൂശല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയുന്നവര്‍ അതിശയത്തോടെയാണ് വീക്ഷിക്കുന്നത്
സിപിഎമ്മില്‍ പിണറായി വിജന് ശേഷം ശക്തമായി ആര് പാര്‍ട്ടിയേയും ഭരണത്തേയും നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കുകയാണ്. മന്ത്രി പി.രാജീവ് തന്റെ രാഷ്ട്രീയ സംശുദ്ധത വിട്ട് നടത്തി കൊണ്ടിരിക്കുന്ന ക്യാമറയുടെ വെള്ളപൂശല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയുന്നവര്‍ അതിശയത്തോടെയാണ് വീക്ഷിക്കുന്നത്.വിലിയിരുത്താന്‍ കഴിയുന്നതിനേക്കാള്‍ നിലവാര തകര്‍ച്ചയിലാണ് രാജീവ് ക്യാമറ വിവാദത്തെ വെള്ളപൂശി കൊണ്ടിരിക്കുന്നത്. അരിയെത്ര എന്ന ചോദ്യത്തിന് പയറല്ല പരിപ്പ് അഞ്ഞാഴിയെന്നാണ് അദ്ദേഹം പഠിച്ചു വെച്ചിരിക്കുന്നതും പറയുന്നതും. സിപിഎം ഭരിക്കുമ്പോള്‍ കുറ്റം ചെയ്യുന്നതും അന്വേഷിക്കുന്നതും ശിക്ഷ വിധിക്കുന്നതും അവര്‍ തന്നെയാണെന്ന് ക്യാമറ വിവാദത്തില്‍ ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
പോലീസും കോടതിയുമൊക്കെ പാര്‍ട്ടി നിയമത്തിന് പുറത്താണ്. പ്രതിപക്ഷം എന്തൊക്കെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടിയാലും പാര്‍ട്ടി അന്വേഷണവും മെഴുകല്‍ കണ്ടെത്തലും അന്തിമമാണ്. എ.ഐ ക്യാമറ വിവാദത്തില്‍ പൊതുജനത്തിന്റെ സാമാന്യ ബുദ്ധിയിക്ക് നിരക്കുന്ന മറുപടി മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും പുറത്തു പറയാമായിരുന്നിട്ടും എല്ലാവരും പിണറായി പേടിയില്‍ ഒളിച്ചിരിക്കുകയാണ്. ഗതാഗത വകുപ്പ് സ്ഥാപിച്ച ക്യാമറകളെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വകുപ്പ് മന്ത്രി ആന്റണി രാജുവാകട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. രാവിലെ കുളിച്ച് മന്ത്രിക്കസേരയില്‍ കയറിയിരിക്കുകയെന്നല്ലാതെ സര്‍ക്കാരില്‍ എന്താണ് നടക്കുന്നതെന്നു പോലും പാവത്തിന് അറിയില്ല.
അറിയില്ല എന്നു പറയുകയില്ല അറിയിക്കില്ല എന്നു പറയുന്നതാവും കുറച്ചു കൂടുതല്‍ ശരിയാവുക. എ.ഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ചെയ്തത് ഗതാഗത വകുപ്പാണെങ്കിലും ടെന്‍ഡര്‍ ഏറ്റെടുത്തത് വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ ആണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് അന്വേഷണം നടത്തിയത്. ഗതാഗത വകുപ്പിലേയ്ക്ക് പ്രതിപക്ഷം ആരോപണവുമായി കടക്കാതിരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ മുന്നിലിറക്കി പ്രതിരോധിക്കുകയെന്ന നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചു പോരുന്നത്. വകുപ്പു തല അന്വേഷണത്തിനും വ്യവസായ വകുപ്പ് തന്നെ മുന്നിട്ടിറങ്ങി. ക്യാമറയുടെ ഗുണഭോക്താവായ ഗതാഗത വകുപ്പ് നിലവിലുണ്ടോയെന്ന കാര്യം സംശയത്തിലുമാക്കി.
റോഡ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന സ്വന്തം സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണെന്നതാണ് കഷ്ടം. കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി. അളിയനും മച്ചമ്പിയ്ക്കും അമ്മാവനും കരാര്‍ കൊടുക്കും ആര്‍ക്കാണ് ചോദിക്കാന്‍ അവകാശമെന്ന ധ്വനി മന്ത്രിയുടെ പ്രസ്താവനയിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കയിരിക്കുന്ന റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാര്‍. പൂര്‍ണമായും സുതാര്യമായാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രേഖകള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. അങ്ങനെ കെല്‍ട്രോണിന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ക്ലീന്‍ ചീറ്റ് നല്കി.
കെല്‍ട്രോണും എസ്ആര്‍ഐടിയുമായാണ് കരാറുള്ളത്. അതില്‍ ഉപകരാറുകാരുടെ പേരുകള്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. അതാണ് കുറവായി കണ്ടെത്തിയത്. പദ്ധതിക്കു മുന്‍പായി സമഗ്ര ഭരണാനുമതി നല്‍കുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ്. ഭാവിയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെല്‍ട്രോണിനും പൊതുമേഖലാ സ്ഥാനങ്ങള്‍ക്കും പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. ഭാവിയില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കെല്‍ട്രോണിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. കെല്‍ട്രോണിന്റെ പേര് ഉപകരാറുകാര്‍ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
പ്രതിപക്ഷം ഉപകരാര്‍ നല്കിയതിലെ അഴിമതിയാണ് പുറത്തു കൊണ്ടു വന്നത്. ഉപകരാര്‍ നല്കിയ കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ വഴിവെയ്ക്കുന്നതാണ് കരാറെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് കമ്പനിയുമായുള്ള ബന്ധത്തെയും കുറിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ച് രേഖകള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ആടിനെ പട്ടിയല്ല മരപ്പട്ടിയാക്കുന്ന തരത്തിലുള്ള അന്വേഷണവും റിപ്പോര്‍്ട്ടുമാണ് മന്ത്രി പി.രാജീവ് പുറത്തു വിട്ടിരിക്കുന്നതെന്ന് വ്യ്കതമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha