മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍ ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പനിയ്ക്കുള്ള പാരസെറ്റമോള്‍ പോലുമില്ലെന്ന പത്രവാര്‍ത്തകള്‍ പ്രദേശിക കോളങ്ങളില്‍ പതിവു കാഴ്ചയായിരിക്കുകയാണ്. മരുന്ന് വാങ്ങി വിതരണം ചെയ്യാന്‍ സര്‍ക്കാരിന് വന്‍സാമ്പത്തിക പ്രതിസന്ധിയാണെന്ന മറുപടിയാണ് മിക്കപ്പോഴും ലഭിക്കുക. പണിമില്ലാത്തതിനാല്‍ സര്‍ക്കാരിന് പാരസെറ്റമോള്‍ പോലും വാങ്ങി വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് പ്രചരിപ്പിച്ച് നിരവധി ലേഖനങ്ങള്‍ ഈ രംഗത്തെ വിദഗ്ദ്ധരും എഴുതിയിട്ടുണ്ട്. അപ്പോഴൊന്നും സര്‍ക്കാരോ മരുന്നു വിതരണക്കമ്പനിയായ കെ എം എസ് സി എലോ മറുപടി പറഞ്ഞിട്ടില്ല. അടുത്തടുത്തായി രണ്ട് മരുന്നു ഗോഡൗണുകള്‍ കത്തിയപ്പോഴാണ് രണ്ടു കൂട്ടരും പറയുന്നത് കാലാവധി കഴിഞ്ഞ മരുന്നുകളാണ് അഗ്നി പടര്‍ത്തിയതെന്ന വിവരം. സാധാരണക്കാരന്‍ ചികിത്സയ്ക്കായി പെടാപാടുപെടുമ്പോള്‍ മരുന്നുകളുടെ കാലാവധി കഴിയുന്നതെങ്ങനെയെന്ന സംശയം ബാക്കിയാകുന്നു.വിതരണം ചെയ്യാനല്ലെങ്കില്‍ ഇവയൊക്കെ വാങ്ങിച്ചു കൂട്ടിയതെന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കമ്മിഷന്‍ തന്നെയാണ് മുഖ്യം.
മരുന്ന് വാങ്ങി കമ്മിഷന്‍ പറ്റി കഴിഞ്ഞാല്‍ പിന്നെ അവ പാവപ്പെട്ടവര്‍ക്കായി കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ ഇവിടെയൊരു സംവിധാനമില്ലെന്ന കാര്യം വ്യക്തമാണ്. ഡോ.വന്ദനദാസിനെ പച്ചക്ക് കുത്തിക്കീറിയപ്പോള്‍ ഇവിടത്തെ സിസ്റ്റം അതായത് ഭരണ സംവിധാനം തകര്‍ന്നിരിക്കുന്നു എന്നു ഹൈക്കോടതിയ്ക്ക് പോലും പറയേണ്ടി വന്നത് ഗതികേടുകൊണ്ടാണ്.എന്നിട്ടും രാജ്യത്താകമാനം പത്രങ്ങളില്‍ കേരളം ഒന്നാമതെന്ന് വീമ്പിളക്കി പരസ്യം നല്കി വാര്‍ഷികം കൊട്ടിഘോഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നതും ശ്രദ്ധേയമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ലിസ്റ്റുണ്ടാക്കി നഷ്ടം പെരുപ്പിച്ചു കാട്ടി കമ്പനികളില്‍ നിന്ന് വീണ്ടും പണം വാങ്ങി കീശ വീര്‍പ്പിക്കുന്ന തീവെട്ടിക്കൊള്ളയാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് വ്യക്തമാണ്.
കോടികളുടെ മരുന്ന് സംഭരിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സോ ഫയര്‍ സേഫ്ടി സംവിധാനങ്ങളോയില്ലാ എന്ന വിവരം കേരള സര്‍ക്കാരിന്റ തികഞ്ഞ പിടിപ്പു കേടിനെയാണ് പുറത്തു കൊണ്ടു വന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഫയര്‍ ഫോഴ്‌സ് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഡിജിപി ബി.സന്ധ്യയുടെ തുറന്നു പറച്ചില്‍ സര്‍ക്കാരിനെ തികച്ചും വെട്ടിലാക്കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത രണ്ട് മരുന്നു ഗോഡൗണുകളാണ് തീപിടിച്ചത്. ഫയര്‍ സംരക്ഷണത്തിനായുള്ള യാതൊരു സൗകര്യങ്ങളുമില്ല. ബന്ധപ്പെട്ട ഒരു വകുപ്പിന്റെയും അനുമതിയുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ബി.സന്ധ്യ തുറുന്നു പറഞ്ഞതോടോ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായിരിക്കുകയാണ്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ ഒരാഴ്ചക്കിടെ രണ്ടു തീപിടിത്തം ഉണ്ടായതോടെ അട്ടിമറി സംശയവും ബലപ്പെടുന്നു എന്നു മാത്രമല്ല തീയ്ക്ക് പിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തം ആവര്‍ത്തിക്കുന്നത്. സംഭവങ്ങളില്‍ പ്രഖ്യാപനത്തിനപ്പുറം കാര്യമായ അന്വേഷണം നടക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കോവിഡ് സമയത്തെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തുകയും ചെയ്തതോടെ ലോകായുക്തയും വെട്ടിലായിരിക്കുകയാണ്. പിണറായി വിജയനെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്ന ലോകായുക്ത മരുന്നു വാങ്ങിയതിലെ അഴിമതി കേസും കൈകാര്യം ചെയ്യുന്നുണ്ട്. കെ.കെ.ഷൈലജയെ പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്. ഗോഡൗണുകള്‍ തുടര്‍ച്ചയായി കത്തുന്നത് ലോകായുക്തയില്‍ ഉള്‍പ്പടെയുള്ള കേസുകള്‍ അട്ടിമറിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണെന്നും വ്യക്തമാവുകയാണ്.
കൊല്ലം ഉളിയക്കോവില്‍ ഗോഡൗണിലെ തീപിടിത്തം കഴിഞ്ഞ് ആറാം ദിവസം രാത്രിയാണ് തിരുവനന്തപുരം തുമ്പയിലെ ഗോഡൗണും കത്തിച്ചാമ്പലാകുന്നത്. സമാനസാഹചര്യത്തില്‍ തീപിടിത്തം ആവര്‍ത്തിക്കുമ്പോള്‍ ദുരൂഹതകളേറുകയാണ്. എന്തുകൊണ്ട് തീപിടിത്തം എന്നതിന് ഉത്തരമില്ലെന്ന് മാത്രമല്ല അതു കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ലായെന്നതാണ് ദുരൂഹതയുടെ ആദ്യ കാരണം. എന്തെല്ലാം കത്തിനശിച്ചെന്നതാണ് രണ്ടാമത്തെ ദുരൂഹത.തിരുവനന്തപുരത്ത് തീപിടിച്ചത് മരുന്ന് സൂക്ഷിക്കുന്ന ഇടമല്ല, രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. ്എന്തായാലും ാെരു തുരുമ്പുപോലു ബാക്കി വെയ്ക്കാതെ തീ വിഴുങ്ങി.
പക്ഷേ കത്തിനശിച്ചവയില്‍ 2014ല്‍ കാലാവധി തീര്‍ന്ന മരുന്നുകളുമുണ്ട്. അതോടെ രാസവസ്തുക്കളുടെ കൂട്ടത്തില്‍ മരുന്ന് എങ്ങിനെ വന്നെന്ന ചോദ്യവും ഉയരുന്നു. പ്രതിപക്ഷ ആരോപണങ്ങളുടെ മുനനീളുന്നത് ആരോഗ്യവകുപ്പിലേക്കും സിപിഎമ്മിലേക്കുമാണ്. എങ്കിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെടുന്നു. ദുരൂഹതകളേറുമ്പോഴും അന്വേഷണത്തിന് മുന്‍പേ അട്ടിമറി സാധ്യത തള്ളി വെള്ളപൂശാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനും സര്‍ക്കാരും ശ്രമിക്കുന്നത്. അതുകൊണ്ട് കോടികള്‍ കത്തിച്ചാമ്പലാകുമ്പോഴും സാധാരണ തീപിടിത്തം പോലെ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയുമെല്ലാം പതിവ് അന്വേഷണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി സംഭരിക്കേണ്ട മരുന്നുകളില്‍ 54 ഇനങ്ങള്‍ക്കു വിപണിനിരക്കിനെക്കാള്‍ 40% വരെ അധികവില നല്‍കി സംഭരിക്കുന്നുവെന്ന ആരോപണ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. പേവിഷ വാക്‌സീന് മുന്‍ വര്‍ഷത്തെക്കാള്‍ 74% അധികവിലയാണു നല്‍കിയാണ് സംഭരിച്ചിരുന്നത്. എന്നാല്‍, പാമ്പുവിഷത്തിനുള്ള മരുന്നിന് വയ്ലിന് 300 രൂപ അധികമായിട്ടും സര്‍ക്കാരിന്റെ ഉപദേശം തേടാതെയും വിലപേശല്‍ നടത്താതെയും 1.70 കോടി രൂപയുടെ ഓര്‍ഡറാണു നല്‍കിയത്. ഇതിനു കഴിഞ്ഞ വര്‍ഷം 235.20 രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം 535.36 രൂപയായി ഉയര്‍ത്തിയാണ് വാങ്ങിയിരിക്കുന്നത്.
ബ്ലീച്ചിംഗ് പൗഡറാണ് അഗ്നിയിലെ താരമായി മാറിയിരിക്കുന്നത്. ബ്ലീച്ചീംഗ് പൗഡറിലുണ്ടായ സ്‌ഫോടനമാണ് അഗ്നിക്കിരയാക്കിയതെന്നാണ് ഉയരുന്ന വിശദീകരണം,. എന്നാല്‍ ബ്ലീച്ചിംഗ് പൗഡറില്‍ തീ പിടിക്കുമോയെന്ന കാര്യം ശാസ്ത്രീയമായി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.ബ്ലീച്ചിങ് പൗഡര്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിയുള്ള ടെന്‍ഡര്‍ ഒഴിവാക്കി അവര്‍ക്കു കീഴിലെ കാരുണ്യ വഴി ക്വട്ടേഷന്‍ വിളിച്ചതു മുതല്‍ എല്ലാ ഇടപാടുകളിലും ദുരൂഹത ഉയര്‍ന്നിരുന്നു.പത്തനംതിട്ടയിലെ പാര്‍ക്കിന്‍സ് എന്റര്‍പ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ലക്‌നൗവിലെ ബങ്കെബിഹാറി കെമിക്കല്‍സ് രണ്ടാമത് എത്തിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവന്‍ ഓര്‍ഡറും നല്‍കാന്‍ കോര്‍പറേഷന്റെയും കാരുണ്യയുടെയും ഉന്നതര്‍ തയാറായില്ല. അവര്‍ പാര്‍ക്കിന്‍സിനു പുറമേ ബങ്കെബിഹാറിയില്‍ നിന്നും ബ്ലീച്ചിങ് പൗഡര്‍ വാങ്ങാന്‍ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം മേനംകുളത്തും വന്‍ തീപിടിത്തത്തിനു കാരണമായതെന്നാണ് പുറത്തു വരുന്ന വിവരം.
ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 2023-24 ല്‍ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡര്‍ ഇതേ കമ്പനിയില്‍ നിന്നു വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഇതിന്റെ ഒരു ഭാഗം വിതരണം ചെയ്തിട്ടുമുണ്ട്. പൊതു ടെന്‍ഡര്‍ ഒഴിവാക്കി, 'കാരുണ്യ ഫാര്‍മസി' വഴി ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത് ദുരൂഹമാണെന്ന് ആരോപണമുണ്ട്.മഴക്കാല ശുചീകരണത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ എല്ലാ സംഭരണ കേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തുടര്‍ തീപിടുത്തങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
പത്തു ദിവസത്തിനിടെയുണ്ടായ മൂന്നു തീപിടുത്തങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെന്നത് ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതില്‍ രണ്ടെണ്ണം കിന്‍ഫ്രാ പാര്‍ക്ക്. കൊച്ചിയിലും തിരുവനന്തപുരത്തമുള്ള കിന്‍ഫ്രാപാര്‍ക്കിലും,ഉളിയക്കോവിലിലും പത്ത് ദിവസത്തിനിടെ ഉണ്ടായ തീപിടുത്തം സ്വാഭാവികമെന്ന കരുതാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ഇനിയിപ്പോള്‍ അതിവേഗ പുനരുദ്ധാരണം എല്ലായിടത്തും നടത്തും. ഇതിന്റെ കരാര്‍ മിക്കവാറും സഹകരണ കരുത്തുമായി ഊരാളുങ്കലും നേടിയേക്കും. നഷ്ടം ഖജനാവിനും. കാക്കനാട് കിന്‍ഫ്ര പാര്‍ക്കില്‍ പത്തു ദിവസമുമ്പ് ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നുനില പൂര്‍ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്തോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ രണ്ടാം ശനിയാഴ്ചയായതിനാല്‍ ജീവനക്കാര്‍ തീരെക്കുറവായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അമ്പതോളം പേര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനായതിനാല്‍ വന്‍ദുരന്തം ഒഴിവായിരുന്നു. മനുഷ്യനെ ചുട്ടുകൊല്ലുന്നതിനുള്ള കരാറുകളാണോ ഇത്തരം തീപിടുത്തം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. തുമ്പയില്‍ ഷട്ടര്‍ പൊളിച്ചപ്പോള്‍ ബീം അടര്‍ന്നു വീണാണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്‍ മരിച്ചത്. ബീമിനു പോലും ബലമില്ലാത്ത കെട്ടിടമായിരുന്നെന്നും വ്യക്തമാവുകയാണ്..
തുമ്പയിലും എല്ലാ കുറ്റവും ബ്ലിച്ചിങ് പൗഡറിന് ചാര്‍ത്തി നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. ബ്ലീച്ചിങ് പൗഡര്‍ മഴ നനഞ്ഞു കുതിര്‍ന്നു. രാസ പ്രവര്‍ത്തന ഫലമായി ചൂടുണ്ടായിക്കാണം. ഇത് തീയും പുകയുമായി. പൊട്ടിത്തറെയില്‍ താല്‍കാലിക കെട്ടിടം തകര്‍ന്നു-ഇതാണ് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ തുമ്പയിലെ ദുരന്തത്തില്‍ നല്‍കുന്ന വിശദീകരണം. കൊല്ലത്ത് പത്തരകോടിരൂപയുടെയും തുമ്പയില്‍ ഒന്നരക്കോടി രൂപയുടെയും മരുന്നുകള്‍ കത്തി നശിച്ചെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരം. ആശുപത്രികള്‍ക്ക് വിതരണം ചെയ്യേണ്ട മരുന്നുകള്‍ എങ്ങനെ കാലാവധി കഴിഞ്ഞെന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴാണ് സര്‍ക്കാര്‍ വമ്പന്‍ പരാജയമെന്ന് പറയേണ്ടി വരുന്നത്. മരുന്നു വാങ്ങാനായി കിടപ്പാടം പോലും വില്‍ക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ജീവന്‍ രക്ഷാ മര്‍ഗ്ഗങ്ങളെ ഇങ്ങനെ കത്തിച്ചു രസിക്കുന്ന പിണറായി സര്‍ക്കാരിന്റെ പാവപ്പെട്ടവനോടുള്ള കരുതല്‍ എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha