പുനരധിവാസം പാളിയിരിക്കുന്നു; എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി.
ഒ.ആർ കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിൽ ഉള്ളത്. മന്ത്രിസഭാ ഉപസമിതി പൂർണമായും പരാജയപ്പെട്ടു. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം കാണിച്ചത്. ക്യാമ്പുകളിൽ താമസിക്കുന്ന പാവപ്പെട്ട ആളുകൾക്ക് താൽക്കാലികമായി താമസിക്കാൻ പോലുമുള്ള പുനരധിവാസ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. സർക്കാർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. പ്രധാനമന്ത്രി വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്ന് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്നിട്ടും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമർപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. തൽക്കാലിക മെമ്മോറാണ്ടം കൊടുക്കാൻ ആർക്കും സാധിക്കും. പുനരധിവാസത്തിന്റെ കാര്യത്തിൽ ശാസ്ത്രീയമായി ഗൃഹപാഠം നടത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. പുത്തുമല പുനരധിവാസത്തിന്റെ കാര്യത്തിൽ സംഭവിച്ച വീഴ്ചകൾ ഇവിടെയും ആവർത്തിക്കുകയാണ്. വാഗ്ദാനങ്ങൾ മാത്രമാണ് പുത്തുമലയിൽ ലഭിച്ചത്.
കേന്ദ്രസർക്കാർ കൈയ്യയച്ച് സഹായിക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്? ദുരന്തത്തിന്റെ വ്യാപ്തി ഏത് ലെവലിലാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വല്ല അഭിപ്രായവും ഉണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
https://www.facebook.com/Malayalivartha