ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും; ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും; ആരോഗ്യ കേരളത്തെ വീണ്ടെടുക്കും; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആരോഗ്യ കേരളത്തെ വീണ്ടെടുക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ വീണ്ടെടുക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മിഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ മുന്നണി ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചത്. ഹെല്‍ത്ത് കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നതില്‍ സംശയമില്ല.
യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി ആദ്യം ആരോഗ്യം എന്ന ആശയമാണ് യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെയാണ് പൊതുജനാരോഗ്യ രംഗത്തെ സമൂലമായ മാറ്റം യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കും. പണം ഇല്ലാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല.
പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരുടെ അവകാശമാണെന്നതാണ് യു.ഡി.എഫ് നിലപാട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് നിലച്ചു പോയ സൗജന്യ സേവനങ്ങള്‍ ഉറപ്പാക്കും. രോഗികളുടെ എണ്ണം കണക്കാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താത്തതു കൊണ്ടാണ് രോഗികള്‍ തറയില്‍ കിടക്കുന്നതും ഒന്നും രണ്ടും മൂന്നും രോഗികള്‍ ഒരു കട്ടിലില്‍ കിടക്കുന്നതും ഐ.സി.യുവും വെന്റിലേറ്ററും കിട്ടാത്തതും. സെക്കന്‍ഡറി ആശുപത്രികളിലും 24 മണിക്കൂറും ട്രോമ കെയറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്.
ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സമാന്തര വകുപ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ ഏകോപിപ്പിക്കും. ആശുപത്രി വികസന സമിതികള്‍ പിരിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാന്‍ മാനദണ്ഡം ഉണ്ടാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കി ഷീ ഹോസ്പിറ്റലുകള്‍ ആരംഭിക്കും. പരാമെഡിക്കല്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തെ പഠന മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആയുഷ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കമ്മിഷനെ നിയോഗിക്കും.
ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും. മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കും. ആശുപത്രികളില്‍ വ്യാപകമായി കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കേടായി കിടക്കുന്നത്.
ഉപകരണങ്ങള്‍ നന്നാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു ഏജന്‍സിയെ നിയോഗിക്കും. ഗോള്‍ഡന്‍ അവേഴ്‌സില്‍ സ്‌പെഷാലിറ്റി, മള്‍ട്ടി സ്‌പെഷാലിറ്റി ചികിത്സ എല്ലാ ജില്ലകളിലും ലഭിക്കുമെന്നത് ഉറപ്പാക്കും. എല്ലാ പഞ്ചായത്തുകളിലും നാലു മിനിട്ടിനുള്ളില്‍ അടിയന്തര ചികിത്സ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ വിന്യസിക്കും. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും ഏകോപനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കും.
https://www.facebook.com/Malayalivartha


























