കട്ടുമുടിച്ച് നശിപ്പിക്കുമോ ഇത്!! ഒരു ദിവസത്തെ പരിപാടിക്ക് മുഖ്യന് കിടക്കാൻ 1 ലക്ഷം രൂപയുടെ കട്ടിൽ അയ്യപ്പസംഗമത്തിന് 11 കോടി

ആഗോള അയ്യപ്പ സംഗമത്തിൽ വിയർത്ത് പിണറായി സർക്കാർ. നവേകേരളയാത്രാ മോഡൽ പരിപാടിയായിരുന്നു പമ്പയിൽ നടന്നതെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നാലായിരം പേരെ പ്രതീക്ഷിച്ച സംഘടിപ്പിച്ച പരിപാടിയിൽ വളരെ ചുരുങ്ങിയ പേരാണ് എത്തിയതെന്നും ആളൊഴിഞ്ഞ കസേരകളായിരുന്നു എന്നൊക്കെ പരിപാടി ദിനം വിവാദത്തിന് കാരണമായി മാറിയിരുന്നു. ഇപ്പോൾ ഈ പരിപാടിയുടെ ഭാഗമായുള്ള ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ അവിടേയും വലിയ നഷ്ടം എന്നുള്ളതാണ്. അടിമുടി ധൂർത്തുനടന്നതിന്റെ തെളിവായിമാറുകയാണ് ആഗോള അയ്യപ്പസംഗമം ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായി.
ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതിൽ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്. ബജറ്റിൽ നിശ്ചയിച്ചതിലും ഉയർന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ കൃത്യമല്ലെന്നാണ് വിവരം. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ല.
ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ നൽകിയ കരാറിൽ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോൾ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാൽ, വാങ്ങിയ സാധങ്ങൾ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണുന്നില്ല.
ചെലവായി കാണിച്ചിരിക്കുന്ന ചില ഇനങ്ങൾ
. ടാക്സ്‌സിചാർജ് - 10.57 ലക്ഷം
. എട്ട് അടി ഉയരമുള്ള സുരക്ഷാവേലി - 3.24 ലക്ഷം
. വി.ഐ.പി.കൾക്ക് ഭക്ഷണവിതരണം - 30,000
. പ്രഭാതഭക്ഷണം (4000 പേർ) - 4.2 ലക്ഷം
. 11 മണി ചായ, സ്‌നാക്‌സ് (5000 പേർ) - 2 ലക്ഷം
. ഉച്ചഭക്ഷണം (5000 പേർ) - 8.5 ലക്ഷം
. വൈകീട്ട് ചായ (5000 പേർ) - 2 ലക്ഷം
. രാത്രിഭക്ഷണം (3000 പേർ) - 4.5 ലക്ഷം
. ഡീസൽ - 7.44 ലക്ഷം
അതേ സമയം കഴിഞ്ഞ ദിവസം വലിയ വിമർശനം ഇക്കാര്യത്തിൽ ഹൈക്കോടതി നടത്തിയിരുന്നു. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്നാണ് ഹൈക്കോടതി നിരീക്ഷണം. കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി.
ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റായി ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























