സി.പി.എം മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി; അപമാനിക്കപ്പെടുന്ന സ്ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സി.പി.എം മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഒരു സ്ഥലത്താണ് ഇതൊക്കെ നടക്കുന്നത്. നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എ.എഫ്.ഐ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ എടുക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു .
കെ.പി.സി.സി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു. ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. ധൈര്യത്തോടെ ഇത്തരം ഒരു വിഷയം പൊതുമണ്ഡത്തില്‍ ഒരു ചര്‍ച്ചയ്ക്ക് കൊണ്ടു വന്നിരിക്കുകയാണ്. അപമാനിക്കപ്പെടുന്ന സ്ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്. അത് കേരളത്തില്‍ നടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു .
തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് അപമാനിക്കപ്പെട്ട സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന സാമൂഹ സാഹചര്യം ഉണ്ടാകാതിരിക്കുകയും വേണം. നവംബര്‍ 24-ന് കിട്ടിയ പരാതിയില്‍ ഡിസംബര്‍ എട്ട് വരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ എടുക്കാതിരുന്നു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. സ്വന്തക്കാര്‍ വന്നപ്പോള്‍ സ്‌നേഹം കൂടിയോ?
മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥതി? പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്ന സ്ത്രീകളെ അപഹസിക്കുകയാണ്. പരാതി നല്‍കുന്ന സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിക്കാനാകില്ല. ഇരകള്‍ നേരിട്ടതിനേക്കാള്‍ സൈബര്‍ ആക്ഷേപം നേരിട്ട ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha
























