രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകൾ പുറത്ത്; തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ഹൈക്കോടതി നീരീക്ഷണത്തില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേകമായി കണക്ക് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോടികളുടെ കൊള്ളയാണ് നടന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം വച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച്, പി.ആര്‍ വര്‍ക്ക് നടത്തി അയ്യപ്പ സംഗമത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവരെയൊന്നും ഇപ്പോള്‍ കാണാനില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ശബരിമലയില്‍ മാറ്റമുണ്ടാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും വിശ്വാസികള്‍ക്ക് വേണ്ടിയാണ് നടത്തുന്നതെന്നും അവകാശപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇല്ലാത്ത ആളുകള്‍ക്ക് ഭക്ഷണവും താമസവും നല്‍കിയെന്ന പേരില്‍ കോടികളാണ് തട്ടിയെടുത്തത്. അവിടെ എത്തിയവരെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്? പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണമാണോ നല്‍കിയത്? അവിടെ നടന്ന പരിപാടി എന്താണ്? ഗാനമേള നടത്തിയെന്നു പറഞ്ഞ് വരെ ബില്‍ എഴുതിയെടുത്തു. തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു ..
സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ദേവസ്വം ബോര്‍ഡ് സംഗമം നടത്തിയത്. ഈ സര്‍ക്കാര്‍ നിയമനിച്ചതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും. ഇവരെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ആളില്ലാത്തതു കൊണ്ട് സഹകരണവകുപ്പിന്റെ കൂടി ചുമതലയുള്ള ദേവസ്വം മന്ത്രി സഹകരണ വകുപ്പ് ജീവനക്കാരെയാണ് കാണികളായി എത്തിച്ചത്. കിടക്കയുടെ പേരില്‍ പോലും തട്ടിപ്പ് നടത്തി. കൊല്ലത്ത് സി.പി.എം കോര്‍പറേഷന്‍ ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്.
എല്ലാ കണക്കുകളും പരസ്പര വിരുദ്ധമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രി നിയമസഭയില്‍ നല്‍കിയ കണക്ക് എല്ലാ തട്ടിപ്പിനെയും ന്യായീകരിക്കുന്നതാണ്. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്ക് ഇതിന് വിരുദ്ധമാണ്. അയ്യപ്പന്റെ പേരില്‍ വേണോ ഈ തട്ടിപ്പ് എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയാണ് മുഴുവന്‍ ക്രെഡിറ്റും അടിച്ചെടുക്കാന്‍ നോക്കിയത്. അയ്യപ്പന്റെ ചിത്രത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലുണ്ടായിരുന്നത്. എന്നിട്ട് ദേവസ്വം മന്ത്രി ഉള്‍പ്പെടെ എല്ലാവരും കൈകഴുകി പോയാല്‍ കോടികള്‍ കൊള്ളയടിച്ചതിന് ആര് ഉത്തരവാദിത്തം പറയും? ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിച്ചതിന് കണക്ക് പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു ..
https://www.facebook.com/Malayalivartha






















