രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യൻകാളി; അയ്യങ്കാളി ദിനത്തിൽ ആശംസകളറിയിച്ച് ബിനീഷ് കോടിയേരി

മഹാത്മാ അയ്യങ്കാളി ദിനത്തിൽ ആശംസകളറിയിച്ച് ബിനീഷ് കോടിയേരി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;-
"ഞങ്ങടെ പിള്ളാരെ പള്ളിക്കൂടത്തില്‍ കയറ്റിയില്ലെങ്കില്‍ നിങ്ങടെ പാടത്ത് പണിയാന്‍ ഞങ്ങളും തയ്യാറല്ല" ... അതൊരു തൊഴിലാളി സമരത്തിനോടൊപ്പം തന്നെ , കേരളം കണ്ട ഏറ്റവും കരുത്താര്‍ന്ന വിദ്യാഭ്യാസ വിപ്ലവം കൂടിയായിരുന്നു ....ഓര്‍മ്മകള്‍ ചരിത്രബോധത്തിന്റെ ചിഹ്നങ്ങളാണ് .
അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യൻകാളി. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകൻ മാത്രമായിരുന്നില്ല, ജാതീയതയുടെ ഘോരാന്ധകാരത്തിൽ മറഞ്ഞുകിടന്ന കേരള ജനതയ്‌ക്കാകെ വഴികാട്ടിയ മഹാത്മാവുമാണ്.
സാധുജനങ്ങളെ അടിമകളാക്കിയ രാജാധിപത്യത്തിന്റെ ദുർഘടപാതയിലൂടെ നിഷേധത്തിന്റെ വില്ലുവണ്ടി പായിച്ചു അയ്യൻകാളി. 1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യൻകാളിയുടെ വില്ലുവണ്ടി ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു. ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചത്.
രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്. 1865ല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുനിരത്തില്‍ ചക്രം പിടിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ല്‍ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതിനല്‍കി. എന്നാല്‍, രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല.
സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല അയ്യൻകാളിയുടെ വില്ലുവണ്ടി യാത്ര. തിരുവിതാംകൂറിലെ 1.67 ലക്ഷം അടിമകളുടെ ആത്മാഭിമാനം ഉയർത്താൻ വേണ്ടിയായിരുന്നു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ അവംബോധത്തിന്റെ തുടർച്ചയായിരുന്നു ആ സമരം.
കേരളത്തിലെ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് സമരം നടത്തിയതും അയ്യൻകാളിയാണ്. അവർണർക്ക് അക്ഷരം പഠിക്കാൻ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവുണ്ടായിരുന്നിട്ടുകൂടി സവർണ മാടമ്പിമാർ അതിനനുവദിച്ചിരുന്നില്ല. അതിനെതിരെയായിരുന്നു പണിമുടക്ക്. പഞ്ചമി എന്ന പെൺകുട്ടിയെ വിദ്യ അഭ്യസിക്കാൻ അനുവദിച്ചില്ല. പാഠം പഠിക്കാൻ സമ്മതിച്ചില്ലെങ്കിൽ പാടത്ത് പണിക്കില്ലെന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. കർഷകത്തൊഴിലാളികൾ ധീരമായി പണിമുടക്കി. ഒന്നരക്കൊല്ലം പാടങ്ങൾ തരിശുകിടന്നു.
വർത്തമാന കാലഘട്ടത്തിൽ പോലും നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേര് നോക്കി ആളുകളെ സംബോധന ചെയ്യുന്ന രീതിയിൽ പോലും അളവുകോൽ വെക്കുന്നു . മഹാത്മാ അയ്യങ്കാളിയുടെ സ്മരണ ഇന്നത്തെ നമ്മുടെ പോരാട്ടത്തിനുള്ള അളവറ്റ ഊർജം തന്നെയാണ്. മഹാത്മാ അയ്യങ്കാളി: സ്വത്വ ബോധം
https://www.facebook.com/Malayalivartha























