ലോക പോലീസ് എന്ന അമേരിക്കയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി...സൗദിയിൽ അമേരിക്ക സൈനിക താവളം സ്ഥാപിച്ചു ...മരുഭൂമിയും, ഒട്ടകവും, ഈന്തപ്പഴവും പിന്നെ രാജകീയ ജീവിതവും ശീലമായ രാജാക്കന്മാരെ ഇറാൻ പേടിയിൽ വിരട്ടി കാര്യം കാണുകയായിരുന്നു അമേരിക്ക

ലോക പോലീസ് എന്ന അമേരിക്കയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി സൗദി ഭരണാധികാരി സൽമാൻ രാജാവ് ചാർത്തിക്കൊടുത്തു. ഔദ്യോഗികമായി അമേരിക്കൻ സൈനികർക്കായി വാതിലുകൾ തുറന്നു കൊടുത്തു. റിയാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് എയര്‍ ബേസിലാണ് അമേരിക്ക സൈനിക താവളം സ്ഥാപിച്ചത്. 500 പേര്‍ അടങ്ങുന്ന ആദ്യസംഘം എത്തിക്കഴിഞ്ഞു. ഇനി കൂടുതൽ സൈന്യങ്ങൾ എത്തും.. ആ സൈന്യത്തിന്റെ എല്ലാ ചുമതലകളും ഇനി സൗദി അറേബിയയുടെ ഉത്തരവാദിത്തം ആയി മാറും.
മരുഭൂമിയും, ഒട്ടകവും, ഈന്തപ്പഴവും പിന്നെ രാജകീയ ജീവിതവും ശീലമായ രാജാക്കന്മാരെ ഇറാൻ പേടിയിൽ വിരട്ടി കാര്യം കാണുകയായിരുന്നു അമേരിക്ക .. ഇപ്പോൾ ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് അമേരിക്ക ഇങ്ങനെ ഒരു നീക്കം നടത്തിയിട്ടുള്ളത് എന്ന് ശ്രദ്ധേയമാണ് . മേഖലയിൽ വളർന്നുവന്ന ഭീഷണികളിൽനിന്ന‌് അമേരിക്കൻ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ സൗദിയിൽ അമേരിക്കൻ സൈനികരെ വിന്യസിക്കുമെന്നാണ് അറിയിച്ചിട്ടുളളത് . എന്നാൽ ഇത്ഒരു ലോങ്ങ് ഫോർമാറ്റ് തന്ത്രമാണെന്നതിൽ സംശയമൊന്നുമില്ല
പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്താനുമാണ് നടപടിയെന്നാണ് അമേരിക്ക പറയുന്നത്. തീർച്ചയായും ഇത് അമേരിക്കക്ക് സഊദിയുടെ മേൽ പിടിമുറുക്കാനുള്ള ശക്തിയേറിയ ചരടുതന്നെയാണെന്നതിൽ സംശയമില്ല
ഇറാനിൽനിന്ന‌് അയൽരാജ്യങ്ങൾക്കോ മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കോ എതിരെ ആക്രമണമോ സൈനികഭീഷണിയോ ഉണ്ടാകുന്നതുതടയാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുക എന്ന പദ്ധതിയാണ് അമേരിക്ക മുന്നോട്ടുവച്ചിരുന്നത്. എണ്ണവിതരണം സുരക്ഷിതമാക്കാനും മേഖലയിലെ സമുദ്രഗതാഗതം തടസ്സപ്പെടാതിരിക്കാനും ഇതാവശ്യമാണെന്നും അമേരിക്ക വ്യക്തമാക്കി.
15 വർഷത്തിനുശേഷമാണ് സൗദിയിൽ വീണ്ടും അമേരിക്കൻ താവളം വരുന്നത്. 1991ൽ കുവൈത്തിനെ ഇറാഖിൽനിന്ന‌് മോചിപ്പിക്കാനുള്ള ഓപ്പറേഷൻ ഡസേർട്ട് സ്‌റ്റോം മുതലാണ് സൗദിയിൽ അമേരിക്ക ക്യാമ്പ് തുടങ്ങിയത്.
എന്നാൽ, 2003ൽ ഇറാഖ് യുദ്ധത്തിൽനിന്ന‌് സൗദി പിന്മാറിയ ശേഷം അമേരിക്കൻ സൈനികത്താവളം സൗദിയിൽ പ്രവർത്തിക്കുന്നില്ല. അൽഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസായിരുന്നു അമേരിക്കൻ താവളം. ദീർഘദൂര പാട്രിയറ്റ് മിസൈലുകൾ, ഇത് പ്രവർത്തിക്കുന്ന 500 സൈനികർ, എഫ് 22 യുദ്ധവിമാനങ്ങൾ എന്നിവയാണ് എയർ ബേസിൽ വിന്യസിക്കുക. പാട്രിയറ്റ് മിസൈലുകൾ ഇവിടെ എത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യുദ്ധവിമാനങ്ങൾ വരും ദിവസങ്ങളിൽ എത്തും. 12 മധ്യപൂർവേഷ്യൻ രാജ്യങ്ങളിലായി അമേരിക്കയ‌്ക്ക് 54,000 സൈനികർ ഉണ്ട്. ഏഴ് രാജ്യങ്ങളിൽ സൈനിക ക്യാമ്പുമുണ്ട്.
സൗദിയുടെ ഇറാൻ പേടി മുതലെടുത്തുകൊണ്ട് 800 കോടി ഡോളറിന്റെ ആയുധഇടപാടിൽ ഒപ്പുവെച്ചുകഴിഞ്ഞു. സൗദിക്കു പുറമെ യുഎഇയുമായും ജോർദാനുമായും ആയുധ കരാറുകളിൽ അമേരിക്ക ഏർപ്പെട്ടിട്ടുണ്ട്.
ഗൾഫ് യുദ്ധത്തിന്റെ തുടക്കത്തിൽ, ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കൻ സേനയ്ക്ക് ഖത്തർ താവളം കൊടുത്തു. അതിൽ ഏറ്റവും രസകരം ഏതാണ്ട് രണ്ടു ബില്യൺ US ഡോളർ ഖത്തർ സര്‍ക്കാരിനെ കൊണ്ട് തന്നെ അമേരിക്ക ചെലവഴിപ്പിച്ചു എന്നാണ്. ഇന്ന് ഈ താവളത്തിൽ 12000 അമേരിക്കൻ സൈനികർ ക്യാമ്പ് ചെയുന്നുണ്ട്. ഖത്തറിന്റെ സൈനിക ബലം 11500 മാത്രമാണ്, അതും ആര്‍മി, നേവി, എയർ ഫോഴ്സ് എന്നിവയെല്ലാം കൂടി. ഖത്തര്‍ ഉപയോഗിക്കുന്നതാകട്ടെ അധികവും അമേരിക്കൻ സൈനിക ഉപകരണങ്ങളുമാണ്.. ഇവിടെയും കാര്യം വ്യത്യസ്ഥമാവില്ല
അറബ് രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു സംസാരിച്ചാൽ തീരുന്ന വിഷയം ഒരു ശീതയുദ്ധത്തിലേക്ക് എത്തിച്ചു അവിടെ വല്യേട്ടൻ ചമഞ്ഞു പ്രശ്ന പരിഹാരത്തിനെത്തുന്ന അമേരിക്കയുടെ കപട തന്ത്രങ്ങളെ അറബ് രാജ്യങ്ങൾ മനസ്സിലാക്കാതെ പോയി എന്ന് കരുതാനാവില്ല .
അപ്പോൾ പിന്നെ സ്വന്തം രാജ്യത്തു നിന്നും ഉത്പാദിക്കുന്ന ഓയിലും ഗ്യാസും വിറ്റു സമ്പന്നരായവര്‍, മൂലധനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ, എന്നിട്ടും എന്തിനാണ് അമേരിക്കയെ ഭയക്കുന്നത്? ഇനി ഏതായാലും സൗദിക്ക് ഒന്നേ ചെയ്യാനുള്ളൂ ..അമേരിക്കയെ അനുസരിച്ചു ഒരെതിർപ്പും കാണിക്കാതെ എല്ലാം സഹിച്ചു മുന്നോട്ട് പോകുക ...
https://www.facebook.com/Malayalivartha