ചൂരല്‍ കസേര മുതല്‍ കാര്‍ബണ്‍ ഫൈബര്‍ വരെ; വാനിൽ പറന്നുയരും ഇക്കോണമി ക്ലാസിലെ സീറ്റുകളുടെ പരിണാമ ചരിത്രം ഇങ്ങനെ...
ഏറ്റവും സുരക്ഷിതമായ യാത്ര മാർഗങ്ങളിൽ ഒന്നാണ് വിമാന യാത്ര. അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ വിരലിലെണ്ണാവുന്ന വിമാന അപകടങ്ങൾ മാത്രമാണ് ഒരു വര്‍ഷം റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിരവധി ആളുകളാണ് ഒരു ദിവസത്തിൽ പല വിമാനത്തിൽ പല ദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ ഇവർക്കാർക്കും വിമാനയാത്രയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളാണുള്ളത്. ചൂരല്‍ കസേര മുതല്‍ കാര്‍ബണ്‍ ഫൈബര്‍ വരെ എത്തിയ വിമാനത്തിലെ ഇക്കോണമി ക്ലാസിലെ സീറ്റുകളുടെ പരിണാമ ചരിത്രം ഏറെ കൗതുകകരമാണ്.
വ്യോമ യാത്രയുടെ ചരിത്രത്തിന്റെ ആദ്യ രണ്ടു ദശകങ്ങളില്‍ എയര്‍ക്രാഫ്റ്റിന്റെ ഡിസൈനിലും, വ്യോമയാന വ്യവസായത്തിന്റെ അനുബന്ധ സൗകര്യ വികസനത്തിലുമൊക്കെ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നു കൊണ്ടിരുന്നതിനാല്‍ വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമാക്കി മാറിയിരിക്കുകയാണ്.
തുടക്കകാലങ്ങളിൽ മോഡല്‍ 14 ബിനോയിസ്‌റ് എയര്‍ബോട്ട് ആണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ ആദ്യപറക്കലിനായി ഉപയോഗിച്ചിരുന്നത്. 8 മീറ്റര്‍ നീളവും 13 മീറ്റര്‍ വിംഗ്‌സ്പാനും ആയിരുന്നു അതിന് ഉണ്ടായിരുന്നത്. അതിന്റെ ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 103 കി.മി. ആയിരുന്നു. പൈലറ്റിനോടൊപ്പം ഒരേയൊരു യാത്രക്കാരനുമായി 23 മിനിറ്റ് ആ വിമാനം പറന്നപ്പോള്‍, പൈലറ്റിനും യാത്രക്കാരനും അടുത്തടുത്തായി ഇരിയ്ക്കാവുന്ന രീതിയിലുള്ള തടിയില്‍ നിര്‍മിതമായ ഒരു നീളന്‍ സീറ്റാണ് ഉണ്ടായിരുന്നത്.
അത് കഴിഞ്ഞുള്ള ദശകത്തില്‍ സീറ്റുകള്‍ ചൂരല്‍ കൊണ്ടുള്ളതായി മാറി. കുഷനിംഗ് , സീറ്റ് ബെല്‍റ്റ് എന്നിവയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. യാത്രക്കാരനേയും പൈലറ്റിനേയും തമ്മില്‍ വേര്‍തിരിയ്ക്കുന്ന സംവിധാനങ്ങളോ , കോക്പിറ്റിനും യാത്രക്കാരന്റെ സീറ്റിനും കാബിനുകളോ അന്ന് ഉണ്ടായിരുന്നില്ല.
അല്‍പകാലം കൂടി കഴിഞ്ഞാണ് അലുമിനിയം കസേരകളും കുഷ്യനും ഫോം സീറ്റിംഗും ഒക്കെ എത്തി. അതോടെ കാലപ്പഴക്കംകൊണ്ട് വേഗം നശിക്കുന്നുകയും വേഗം തീ പിടിക്കുകയും ചെയ്യുന്ന തടികൊണ്ടുള്ള കസേരയുടെ പ്രശ്‌നങ്ങള്‍ക്കുമൊക്കെ പരിഹാരമായി.
1936-ലാണ് ഡഗ്ലസ് ഡി സി -3 എന്ന സമ്പൂര്‍ണ്ണ യാത്രാവിമാനം ആകാശത്തെത്തിയത്. യാത്രാവിമാനം എന്ന രീതിയില്‍ ആദായകരമായ വിധത്തില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ആദ്യ വിമാനമാണിത്. 18 ഇഞ്ചോളം വീതിയുള്ള സീറ്റുമായി 23 -നും 30 -നും ഇടയില്‍ യാത്രക്കാരുമായാണ് ഈ വിമാനം സര്‍വീസ് നടത്തിയത്.
യാത്രാനുഭവം കൂടുതൽ മെച്ചപ്പെട്ടത് 'പ്രെഷറൈസ്ഡ് കാബിനുകള്‍ ' വന്നതോടെയാണ്. അക്കാലത്തുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും 15000 അടിയില്‍ താഴ്ന്ന ഉയരത്തില്‍ തന്നെ പറക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 'പ്രെഷറൈസ്ഡ് കാബിനുകള്‍ ' വന്നതോടെ ഇതിലും കൂടിയ ഉയരത്തില്‍ പറക്കാനാവും എന്ന സ്ഥിതി ആയതിനാല്‍ യാത്രാനുഭവം വളരെ മെച്ചപ്പെടുകയുണ്ടായി.
1950 -നും 60-നും ഇടയിലുള്ള ദശകത്തെ വ്യോമ ചരിത്രത്തിലെ സുവര്‍ണകാലം എന്നാണ് പറയുന്നത്. ഏറെക്കുറെ ഭീതിപ്പെടുത്തുന്നതും കൂടുതല്‍ അപകടങ്ങള്‍ നടന്നതുമായ മുന്‍കാലങ്ങളെ അപേക്ഷിച്ച് , ഈ കാലയളവില്‍ കൂടുതല്‍ ആഡംബര പൂര്‍ണവും നല്ല സ്മരണകള്‍ അവശേഷിപ്പിച്ചതുമായ വിമാന യാത്രകളായിരുന്നു നടന്നത്.
സീറ്റുകളുടെ ഓരോ നിരയ്ക്കിടയിലും 34 മുതല്‍ 36 ഇഞ്ചോളം അകലം ഇട്ട് കൊണ്ട് ഇക്കോണമി ക്ളാസ്സിലെ സീറ്റുകള്‍ 'ആര്‍ഭാടം' നിലനിര്‍ത്തി. സ്യൂട്ട് , ടൈകള്‍ , ഗൗണുകള്‍ തുടങ്ങിയവ മാത്രം ധരിച്ച് വിമാനയാത്രയ്ക്കെത്തണം എന്ന ഒരു 'അലിഖിത നിയമം ' പാന്‍ ആം പോലുള്ള വിമാനകമ്പനികള്‍ പാലിയ്ക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്.
യാത്രക്കാര്‍ക്ക് വൈവിധ്യപൂര്‍ണ്ണമായ ഭക്ഷ്യ പാനീയ സൗകര്യങ്ങള്‍, ആഡംബര പൂര്‍ണമായ ലൗഞ്ചുകള്‍, കൂടുതല്‍ അടുത്തിടപഴകാന്‍ മുഖാമുഖമായ സീറ്റിംഗ് രീതികള്‍ എന്നിവ ഒക്കെ പ്രാബല്യത്തില്‍ വന്നതും ഇക്കാലത്താണ്. ഡഗ്‌ളസ് ഡി സി-8 , ബോയിങ് 707 എന്നിവയ്ക്ക് 200-ല്‍ അധികം യാത്രക്കാരെ വഹിച്ചു കൊണ്ട് , മുന്‍കാല വിമാനങ്ങളെക്കാള്‍ 80 %- ത്തിലധികം വേഗത്തില്‍, ആദായ നിരക്കില്‍ പറക്കുവാനും കഴിഞ്ഞ ഇക്കാലത്താണ്, വ്യോമയാത്ര ഇടത്തരക്കാര്‍ക്കും കൈയ്യെത്തും ദൂരത്തുള്ള ഒന്നായി മാറിയത്.
ടിക്കറ്റ് നിരക്കിന്മേലുള്ള ചില നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത 1960 മുതല്‍ 1970 വരെയുള്ള ദശകത്തില്‍, തങ്ങളുടെ ഇക്കോണമി ക്ളാസ് സീറ്റിന് വിവിധ തരത്തിലുള്ള നിരക്ക് ഈടാക്കാന്‍ ഓരോ എയര്‍ലൈന്‍ കമ്പനികള്‍ക്കും അവസരം ഒരുങ്ങി. ഇക്കോണമി ക്ളാസ്സിലെ സീറ്റിലിരിയ്ക്കുന്ന ഒരാളുടെ കൈ വയ്ക്കുന്നതിനുള്ള 'ആം റെസ്റ്റുകള്‍ ' പിന്നിലേയ്ക്ക് ഉയര്‍ത്തി രണ്ടു സീറ്റുകള്‍ക്കിടയിലേയ്ക്ക് വയ്ക്കാവുന്ന സംവിധാനം ആയിടയ്ക്കാണ് നിലവില്‍ വന്നത്.
1970 - കളിലാണ് സീറ്റുകളുടെ പിന്‍വശത്ത് 'കത്തീഡ്രല്‍ ' ഹെഡ് റസ്റ്റ്, എയര്‍ലൈനുകള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയത്. ഇത് വിമാനയാത്ര കുറച്ചു കൂടി സുരക്ഷിതമാക്കി എങ്കിലും യാത്രക്കാര്‍ക്ക് എയര്‍ക്രാഫ്റ്റിന്റെ മുന്‍വശം വരെയും കാണാവുന്ന അവസ്ഥ ഉണ്ടായിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി.
സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓരോ എയര്‍ ലൈനും പരസ്പരം മത്സരിയ്ക്കുന്ന കാലമായിരുന്നു നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷമുള്ള 1980 മുതലുള്ള 10 വര്‍ഷക്കാലം. ഇക്കാലത്താണ് സീറ്റുകള്‍ക്കിടയിലുള്ള സ്‌പേസ് കുറയാന്‍ തുടങ്ങിയത്. 1990-കളില്‍ ഇത് 32 ഇഞ്ചായി മാറി.
1980 -കളുടെ അവസാനത്തിലാണ് പാന്‍ ആം , ഇക്കോണമി ക്ളാസിലെ എല്ലാ സീറ്റിന് പിന്നിലും ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇന്നത്തെ നിലവാരം അനുസരിച്ച് ലോ ഡഫനിഷന്‍ എന്ന് പറയാവുന്ന ഒരു 2 .7 ഇഞ്ച് സീറ്റ്ബാക് വിഡിയോ സംവിധാനം ഏര്‍പ്പെടുത്തിയതും ഇക്കാലത്താണ്. 1990-കളില്‍ പുകവലി വിരുദ്ധ നിബന്ധന ഉണ്ടായിരുന്നതിനാല്‍ ആം റെസ്റ്റില്‍ ഉണ്ടായിരുന്ന ആഷ് ട്രെകള്‍ നീക്കം ചെയ്യുകയുണ്ടായി.
എന്നാൽ രണ്ടായിരാമാണ്ടുകളുടെ തുടക്കത്തില്‍ വ്യോമയാന വ്യവസായം നേരിട്ട വെല്ലുവിളികള്‍ നിരവധി ആയിരുന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം ആഗോളമാന്ദ്യവും കൂടി ആയപ്പോള്‍ വിമാന യാത്രക്കാരുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. ഇക്കോണമി ക്ളാസിലെ ഭാരം കുറയ്ക്കാന്‍ എയര്‍ ലൈനുകള്‍ സ്ലിം ലൈന്‍ സീറ്റ് ഡിസൈനുകള്‍ സ്വീകരിച്ചു തുടങ്ങിയത് ഇക്കാലത്താണ്. അതിനായ് ഹെഡ് റെസ്റ്റിന്റെ കവറുകള്‍ മാറ്റി, ഭാരം കുറവുള്ള ഫോമുകളും സീറ്റ് ബെല്‍റ്റുകളും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു.
പഴയ കാലത്തെ ഭാരം കൂടിയ ഫ്‌ലൂറസെന്റ് , ഹാലജന്‍ ബള്‍ബുകള്‍ മാറ്റിയിട്ട് കാബിനുകളില്‍ എല്‍ ഇ ഡി ലൈറ്റിങ് ഇന്‍സ്റ്റലേഷനുകള്‍ ഏര്‍പ്പെടുത്തി. പുസ്തകങ്ങളും മറ്റും വയ്ക്കാനായി സീറ്റുകള്‍ക്ക് പുറകിലുണ്ടായിരുന്ന പ്ലാസ്റ്റിക്കിലുള്ളതും, ഫാബ്രിക്കിലുള്ളതുമായ പോക്കറ്റുകള്‍ 'ബഞ്ചീ നെറ്റിന്' വഴിമാറി .
എന്നാൽ ഈന്നത്തെ ആധുനിക കാലഘട്ടത്തിൽ കാബിന്‍ ലേ ഔട്ടിലൂടെ ഇക്കോണമി ക്ലാസ്സിനെ വൈവിധ്യവല്‍ക്കരിക്കുന്നതിനൊപ്പം തന്നെ സീറ്റിങ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനുംപ്രത്യേകം ശ്രദ്ധകൊടുക്കുന്നു. സീറ്റ് ഡിസൈനുകളില്‍ കാര്‍ബണ്‍ ഫൈബര്‍ കൂടുതലായി ഉപയോഗിയ്ക്കാനാവുന്ന പുതിയ ഡിസൈനുകളാണ് എയര്‍ ലൈനുകള്‍ തിരയുന്നത്. ഇപ്രകാരം കാബിന്‍ ഭാരം കുറയ്ക്കാനും ഇന്ധന ചെലവ് കുറയ്ക്കുവാനും വഴികള്‍ തേടുകയാണ് എയര്‍ലൈന്‍ കമ്പനികള്‍.
മൂന്നു സീറ്റുകള്‍ ഒന്നിച്ചു ചേര്‍ത്ത് ഒരു മെയ്ക്ക് ഷിഫ്റ്റ് ബെഡ് ഉണ്ടാക്കാന്‍ സൗകര്യം ഒരുക്കുന്ന ചില എയര്‍ ലൈനുകള്‍ ഉണ്ട്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വളരെ സഹായകമാണ്. കൂടാതെ രണ്ടു നിര സീറ്റുകള്‍ക്കിടയിലുള്ള സ്‌പേസ് ഇപ്പോള്‍ ഏറെക്കുറെ എല്ലാ എയര്‍ ലൈനിലും 31 ഇഞ്ചായിട്ടുണ്ട്.
ഉപഭോക്തൃ താല്പര്യം നിലനിര്‍ത്തുക, കൂടിയ ഇന്ധന ക്ഷമത, ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിയ്ക്കുവാനുള്ള സൗകര്യം എന്നിവ ഒക്കെ ഒരേ സമയം കൈവരിയ്ക്കുവാനായി എയര്‍ ലൈനുകള്‍ ഇക്കോണമി ക്ളാസിലെ സീറ്റുകള്‍ക്കിടയിലെ സ്‌പേസ് കുറച്ചു കൊണ്ടേയിരിയ്ക്കും എന്നാണ് വിദഗ്ധാഭിപ്രായം. സീറ്റുകള്‍ക്കിടയിലെ അകലം കുറയുന്തോറും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചാഞ്ഞുകിടന്ന് വിശ്രമിക്കുവാനും മറ്റ് സൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാനാവുമെന്ന് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha