കാത്തിരുന്നിട്ട് കാര്യമില്ല ഗൾഫിൽ നിന്നും പ്രവാസികളെ ഉടൻ കൊണ്ടുവരില്ലെന്നു എയർ ഇന്ത്യ
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും മെയ് 31 വരെ സർവിസ് നടത്തില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ. സർവിസ് റദ്ദാക്കൽ മെയ് 31 ദീർഘിപ്പിച്ച എയര്‍ ഇന്ത്യ ജൂണ്‍ ഒന്ന് മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള രാജ്യാന്തര വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസും അന്ന് മുതലുള്ള സർവിസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ആഭ്യന്തര സർവിസ് മെയ് നാല് മുതൽ ആരംഭിക്കും.
കോവിഡ്-19 വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത് എയർ ഇന്ത്യയാണ്. കോവിഡ് പ്രതിരോധ പ്രയത്നങ്ങളുടെ ഭാഗമായി മറ്റു പല ഒാപ്പറേഷനുകളും നടത്തിയിരുന്നു. എന്നാൽ, എയർ ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ കരുത്തുപകരുന്ന ഗൾഫ് മേഖലയിലെ ഇന്ത്യക്കാരെ കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന അസംതൃപ്തി പ്രവാസികൾക്കിടയിൽ ശക്തമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നിരവധി രാജ്യങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ പൗരന്‍മാരെ നാടുകളിലേക്ക് കൊണ്ടുപോയിരുന്നു. സംസ്ഥാനങ്ങളോട് സജ്ജമാകാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും വൈകാതെ ഗൾഫ് രാജ്യങ്ങളിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ പറക്കുമെന്നും ചില കേന്ദ്രങ്ങൾ അനൗദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ഇന്ത്യക്കാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് എയർ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ഇന്ത്യ സർക്കാർ അനുമതി നൽകുകയാണെങ്കിൽ ഏത് സമയവും ഇന്ത്യക്കാരുമായി പറക്കാൻ തയാറാണെന്ന് യു.എ.ഇയിലെ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈദുബൈ, ഇത്തിഹാദ്, എയർ അറേബ്യ എന്നിവ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha