ആ കരളലിയിക്കുന്ന കൊടും യാതന..ആരിടപെടും ?കേന്ദ്രമോ ,കേരളമോ ? പ്രവാസി നഴ്‌സുമാർ മലയാളി വാർത്തയോട്
പ്രവാസി മലയാളികളെ ഏതുവിധേനയും നാട്ടിലെത്തിക്കണമെന്ന മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളും ഉയരുന്നുമുണ്ട്.. എന്നാൽ അന്യനാട്ടിൽ കഷ്ടപെടുന്നവരുടെ ബുദ്ധിമുട്ട് എത്രത്തോളം നമുക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. ഞങ്ങൾ മലയാളിവാർത്ത ടീമിനോടും തങ്ങളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പ്രവാസികൾ ബന്ധപ്പെടുന്നുണ്ട്. അത്തരത്തിൽ മലയാളിവാർത്തയ്ക്കു ലഭിച്ച ഒരു എഴുത്താണിത്. സൗദി അറേബ്യായില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കുന്ന ഒരുകൂട്ടം മലയാളികൾ അവരുടെ ആശങ്കകൾ ഞങ്ങളോട് പങ്കുവെച്ചത് ഇങ്ങനെയാണ്.
സൗദി അറേബ്യായില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നോക്കുന്ന ചില മലയാളികളാണ് ഞങ്ങള്‍ . പ്രസവാവധി ലഭിയ്ക്കാനുള്ള എല്ലാ ഫോര്‍മാലിറ്റികളും പൂര്‍ത്തിയാക്കി പ്രസവത്തിനായി ഇന്ത്യയിലേയ്ക്ക് വരുവാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു .എന്നാല്‍ കൊറോണ മഹാമാരി മൂലം ഞങ്ങളുടെ യാത്ര തടസ്സപ്പെട്ടിരിയ്ക്കയാണ് .
അവധിയ്ക്ക് മുന്‍പുള്ള അവസാന ഡ്യൂട്ടി ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് ഫ്‌ലൈറ്റിനു വേണ്ടി കാത്തിരിയ്ക്കയാണ്. പ്രസവാവധി 72 ദിവസത്തേക്കേയുള്ളൂ .ആശുപത്രി ഞങ്ങള്‍ക്കായി തരപ്പെടുത്തി തന്നിട്ടുള്ള താമസ സ്ഥലത്താണ് ഞങ്ങള്‍ കഴിയുന്നത് . ഇവിടെ ഗര്‍ഭകാല പരിചരണത്തിനോ , പ്രസവകാല ശുശ്രൂഷകള്‍ക്കോ ഞങ്ങളുടെ അടുത്ത് ആരുമില്ല.
ഞങ്ങളുടെ മറ്റു സുഹൃത്തുക്കള്‍ കോവിഡ് രോഗീപരിചരണത്തിലായതിനാല്‍ ഞങ്ങളോടൊപ്പം നില്‍ക്കാനോ വേണ്ട സഹായങ്ങള്‍ ചെയ്യുവാനോ സാധിയ്ക്കാത്ത സ്ഥിതിയിലാണ്. കൂടാതെ കെ എസ് എ ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ആശുപത്രിയിലേയ്ക്ക് എത്തിപ്പെടുന്നതും ബുദ്ധിമുട്ടായിരിയ്ക്കുകയാണ്.
ആശുപത്രിയുടെ ഹോസ്റ്റലിലാണ് ഞങ്ങള്‍ താമസിയ്ക്കുന്നതെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞുവല്ലോ. ഇവിടത്തെ ആശുപത്രിയില്‍ പ്രസവം നടത്തുകയാണെങ്കില്‍, പ്രസവശേഷം കുഞ്ഞുമായി താമസിയ്ക്കാന്‍ ഞങ്ങള്‍ക്ക് ഇടമില്ല. 12 മണിക്കൂറോളം ഡ്യൂട്ടി ചെയ്യുന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകരെ ഞങ്ങളുടെ കുഞ്ഞിന്റെ സംരക്ഷണം കൂടി എങ്ങനെ ഏല്‍പ്പിയ്ക്കാന്‍ കഴിയും. അവര്‍ക്കും വിശ്രമം ആവശ്യമല്ലേ. ഞങ്ങളോടൊപ്പം ബെസ്റ്റാന്‍ഡര്‍ ആയി നില്‍ക്കാനും ആരുമില്ല. മന്ത്രിമാര്‍ക്ക് ധാരാളം തവണ കത്തെഴുതിയെങ്കിലും എംബസിയുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്. പ്രസവം പോലെയുള്ള ഞങ്ങളുടെ വ്യക്തിപരമായ കാര്യത്തിന് എംബസിക്കാര്‍ എന്ത് ചെയ്യാനാണ്. ഞങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. തന്മൂലം ഇക്കാര്യത്തില്‍ താങ്കളുടെ ഇടപെടല്‍ പ്രതീക്ഷിയ്ക്കുന്നു.
സ്വകാര്യ ആശുപത്രികളില്‍ വച്ച് പ്രസവം നടത്തുന്നത് വളരെ ചെലവേറിയ കാര്യമാണ് . ഒരു ബേബി സിറ്റര്‍ക്ക് 80000 ത്തോളം ഇന്ത്യന്‍ രൂപ നല്‍കേണ്ടി വരും.അതിന് ചെലവിടാനാകുന്നത്ര വരുമാനം ഉള്ളവരല്ല ഞങ്ങള്‍. ഈ ആവശ്യത്തിന് ഞങ്ങള്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ അവര്‍ക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് അറിയിച്ചത്. അതുകൊണ്ട് ഞങ്ങള്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയാണ് .
ഈ വിഷയം നിങ്ങളുടെ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍, മറ്റു വഴികളൊന്നുമില്ലാത്ത ഞങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും സഹായങ്ങള്‍ ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് ഇത് അറിയിയ്ക്കുന്നത്. കഴിയുമെങ്കില്‍ ഞങ്ങളുടെമേൽ വിലാസങ്ങൾ പ്രസിദ്ധപ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു.
ഈ വാക്കുകൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന യാതനകളുടെ നേരെഴുത്താണ്. ഇനിയും ഇതുപോലെനിരവധിപേർ.അവരും നമ്മുടെ സഹോദരങ്ങളാണ്. നമ്മൾ തന്നെയാണ് ..കൈവിടരുത് ആ ജീവിതങ്ങളെ..
https://www.facebook.com/Malayalivartha