ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട 56,114 പ്രവാസി മലയാളികള്‍ നാട്ടിലേക്ക്; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നു
കൊവിഡ് മൂലം ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നത് 56,114 മലയാളികൾ. നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 56,114 മലയാളികളാണ്. മൂന്നര ലക്ഷത്തോളം മലയാളികളാണ് മൊത്തത്തില്‍ നാട്ടിലെത്താന്‍ ബുധനാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്തത്. തൊഴില്‍ അല്ലെങ്കില്‍ താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലെ 57,436 പേരും ആശ്രിത വിസയിലെ 20,219 പേരും ട്രാന്‍സിറ്റ് വിസയിലെ 691 പേരും 7,276 വിദ്യാര്‍ത്ഥികളും മറ്റുളളവരായി 11,327 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കുട്ടികള്‍ 9,561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9,515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2,448, ജയില്‍ മോചിതര്‍ 748 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണം മൂന്നുലക്ഷം കടന്നു. നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. പ്രവാസിക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പൊലീസ് , തദ്ദേശസ്വയം ഭരണവകുപ്പുകളുടെ പങ്കാളിത്തതോടെയാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്..
നിലവിലെ കണക്കനുസരിച്ച് ഏറ്റവുമധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യു.എ.ഇ യില്‍ നിന്നാണ്. രണ്ട് ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് കേരളത്തിലെത്താന്‍ തയ്യാറെടുത്തിരിക്കുന്നത്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മുക്കാല്‍ ലക്ഷത്തോളം പേരാണ് ഇവിടെ നിന്ന് രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യു.എസ്.എ, റഷ്യ, മാലദ്വീപ്, ബ്രിട്ടന്‍, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും അരലക്ഷത്തിലേറെയായി.
വിസ കാലാവധി അവസാനിച്ചശേഷവും വിദേശത്ത് തുടരുന്നവര്‍, ഗര്‍ഭിണികള്‍,വയോധികര്‍, കുട്ടികള്‍ എന്നിവര്‍ക്കാകും പ്രഥമ പരിഗണന. വിമാനത്തില്‍ കയറുംമുമ്ബ് ഓരോ പ്രവാസിയേയും അവര്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത്‌തന്നെ കൊവിഡ് രോഗലക്ഷണമുണ്ടോ എന്ന പരിശോധനയ്‌ക്ക് വിധേയമാക്കും. ഫലം നെഗറ്റീവ് ആയവരെ മാത്രമേ ഇപ്പോള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നുള്ളൂ. ഈ പരിശോധന തൃപ്‌തികരമെങ്കിലും നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയരാകണം.
തുടര്‍ന്ന് സ്വന്തം ഉത്തരവാദിത്തത്തില്‍ 28 ദിവസം ഇവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് മാര്‍ഗനിര്‍ദേശം. വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ നാട്ടിലുള്ള കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അനുവദിക്കില്ല. പകരം സര്‍ക്കാര്‍ ക്രമീകരിക്കുന്ന പ്രീപെയ്‌ഡ് ടാക്സിയില്‍ ഇവര്‍ക്ക് വീടുകളിലെത്താം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഹോട്ടലുകളിലോ മറ്റിടങ്ങളിലോ മാറിത്താമസിക്കാം. അതിനും സൗകര്യമില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കും. അതിനുള്ള ക്രമീകരണം ഏര്‍പ്പാടാക്കി.
നോര്‍ക്കയില്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്‌ത മുറയ്‌ക്കായിരിക്കും വിദേശത്ത് നിന്നും പ്രവാസികളുടെ ഒഴിപ്പിക്കല്‍ നടക്കുക. ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവും നോര്‍ക്ക അധികൃതര്‍ വിദേശ മന്ത്രാലയത്തോട് ഉന്നയിച്ചിട്ടുണ്ട്.
വിദേശരാഷ്ട്രങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചു വരുമ്ബോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.. പ്രവാസികള്‍ തിരിച്ചുവരുമ്ബോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ട്. ഈ യോഗം ഇന്ന് ചേരുകയും വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടി ചര്‍ച്ച ചെയ്യുകയും ഉണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി..
്പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോവിമാനത്തിലും എത്തുന്ന യാത്രക്കാരുടെ വിവരം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച കലക്ടറുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ടവകുപ്പുകളുടെയും പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉണ്ടാകും വിമാനത്താവളത്തില്‍ വിപുലമായി സൗകര്യമുണ്ടാകും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. തിക്കുംതിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുക പൊലീസ് നീരീക്ഷണത്തിലായിരിക്കും. നേരെ വീട്ടിലെത്തി എന്നുറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha