ചൊവ്വാഴ്ച വൈകിട്ട് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമായതോടെ ഒഴിവായത് വലിയ ദുരന്തം...സംഭവസ്ഥലത്തുണ്ടായിരുന്ന ദുബായിൽ മീഡിയാ ക്യാമറാമാനായി ജോലി ചെയ്യുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി ഡീൻ ജോസ് എജിഡിയോസ് കണ്ണീർ വീണ ആ രാത്രിയുടെ അനുഭവം പങ്കിടുന്നത് ഇങ്ങനെ

. ഇന്നലെ രാത്രി 9 മണിയോടെ പൊട്ടിപ്പുറപ്പെട്ട തീ 49 നില കെട്ടടത്തെ പൂര്‍ണ്ണമായി വിഴുങ്ങിയെങ്കിലും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീമുകളുടെ കൃത്യമായ ഇടപടലോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 9.04 നാണ് ഷാര്‍ജയിലെ അബ്‌കോ ടവറില്‍ പത്താം നിലയില്‍ നിന്നും തീ പടര്‍ന്നതെന്ന് കരുതുന്നത്. 38 റെസിഡന്‍ഷ്യല്‍ നിലകള്‍, ഒന്‍പത് ലെവല്‍ കാര്‍ പാര്‍ക്കിംഗ് മറ്റു സേവനങ്ങള്‍ക്കായി രണ്ട് നിലകള്‍ എന്നിങ്ങനെയുള്ള 49 നില കെട്ടിടത്തെയാണ് അഗ്നി വിഴുങ്ങിയത്.
തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതോടെ താമസക്കാരെ കൂട്ടമായി ഒഴിപ്പിക്കുകയായിരുന്നു. ഓരോ നിലയിലും 12 ഫ്‌ലാറ്റുകളാണുണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സിന് ആദ്യത്തെ ഫയര്‍ അലേര്‍ട്ട് ലഭിച്ചതിന് രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മിന, അല്‍ നഹ്ദ ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഷാര്‍ജ പോലീസ് എയര്‍ വിംഗും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു
സംഭവത്തില്‍ 8 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പുക ശ്വസിച്ച അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും പരിക്കേറ്റ ഏഴ് പേര്‍ക്ക് ചികിത്സ നല്‍കി.
അപകടത്തെ തുടര്‍ന്ന് ഫ്‌ളാറ്റുകളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുവെന്ന് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അലി അബു അല്‍ സൗ ദ് പറഞ്ഞു. കെട്ടിടത്തില്‍ നിന്നും കത്തുന്ന അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ചുവീഴുകയും നിലത്തേക്ക് തീപടരുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അഗ്നിക്കിരയായി
തീപിടിക്കുന്നസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ദുബായിൽ മീഡിയാ ക്യാമറാമാനായി ജോലി ചെയ്യുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി ഡീൻ ജോസ് എജിഡിയോസ് സംഭവത്തിന് ആദ്യാവസാനം വരെ സാക്ഷ്യം വഹിച്ചു. താമസക്കാരുടെ കണ്ണീർ വീണ ആ രാത്രിയെക്കുറിച്ച് ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനാകാത്ത ഡീൻ അനുഭവം പങ്കിടുന്നത് ഇങ്ങനെ
ഇന്നലെ രാത്രി ഏകദേശം ഒൻപതു മണി കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചു ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആളുകളുടെ ഒച്ചയും ബഹളവും കേട്ട് നോക്കിയപ്പോൾ ആംബുലൻസ് പോകുന്നത് കണ്ടു . കോവിഡ്–19 പോരാളികക്കായുള്ള കയ്യടിയായിരിക്കാമെന്നു കരുതി കർട്ടൻ അടയ്ക്കുമ്പോൾ എന്തോ പ്രകാശം കണ്ടു നോക്കി.
ഞങ്ങളുടെ കെട്ടിടത്തിന് പുറകിൽ ചെറിയൊരു തീ കത്തുന്ന പോലെ തോന്നി. എൻ്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്നതുകാരണം വേഗം ഇറങ്ങി ഒന്ന് നോക്കിയേക്കാമെന്നു കരുതി താക്കോലുമെടുത്തു ഓടിയെത്തിയപ്പോഴേക്കും കാറിനുമുകളിലേക്കു തീയോടെ ഒരു അലുമിനിയം ഷീറ്റ് വന്നു വീണു . പിന്നീട് ഒന്നും ആലോചിച്ചില്ല മുകളിലേക്ക് ഒന്ന് നോക്കി ഉടനെ കാറിലേക്കു ഓടിക്കയറി. ധ്രുതഗതിയിൽ കാർ ദൂരേക്ക് മാറ്റിയിട്ടു. പിന്നീട് ഞാൻ താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നു എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും എൻ്റെ കുടുംബത്തെ താഴേക്ക് ഇറക്കുകയും ചെയ്തു
പിന്നീട് ഓടിയിറങ്ങുന്നവരെ സഹായിക്കാനും മറ്റുമായി അവിടേക്കു ചെന്നു. സഹിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അവിടെ. മലയാളികൾ മുതൽ എല്ലാ രാജ്യക്കാരും നിലവിളിയോടെ പ്രാണനും കൊണ്ട് ഓടുന്നു.
ഇതിനിടയിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും അമ്മമാരും താഴെ വീഴുന്നു. ഓടിയെത്തിയ തളർച്ചയിൽ ശ്വാസം പോലും ലഭിക്കാതെ ഭീതിയുടെ നടുവിൽ ഒരു രാത്രി. അപ്പോഴേയ്ക്കും പൊലീസും ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ആംബുലൻസും സിവിൽ ഡിഫൻസും എത്തിക്കഴിഞ്ഞു. അമ്പതോളം നിലകളുള്ള കെട്ടിടത്തിലെ തീയണക്കാൻ കഠിന ശ്രമമായിരുന്നു. ആർക്കും ആപത്തൊന്നും സംഭവിക്കരുതേ എന്ന് മനമുരുകി പ്രാർഥിച്ചു
പിന്നീട്, എല്ലാവര്‍ക്കും പൊലീസും അഗ്നിശമനസേനയും ചേർന്ന് താമസ സൗകര്യം ഏർപ്പെടുത്തി പുലർച്ചെ രണ്ടോടെ എല്ലാം ഒന്ന് ശാന്തമായി. എങ്കിലും രാത്രി ശരിക്ക് ഉറങ്ങാൻ സാധിച്ചില്ല. കൺമുന്നിൽ ആളിക്കത്തുന്ന തീയും കെട്ടിടത്തിൽ നിന്ന് പ്രാണരക്ഷാർഥം ഇറങ്ങിയോടുന്ന താമസക്കാരും മാത്രം. തിരിഞ്ഞുംമറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
രാവിലെ തന്നെ പുറത്തിറങ്ങി സംഭവ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. എൻ്റെ കാറിനോട് ചേർന്ന് പാർക്ക് ചെയ്ത അഞ്ചിലേറെ കാറുകൾക്ക് കത്തിപ്പോയിരിക്കുന്ന കാഴ്ച നടുക്കത്തോടെയാണ് ഞാൻ കണ്ടത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് പരിസരമാകെ ഭീതി ജനിപ്പിച്ചു. ഏതോ ഹോളിവുഡ് സിനിമയിൽ കണ്ട കറുത്ത പ്രദേശം പോലെ തോന്നിപ്പിച്ചു, അവിടെമാകെ. താമസക്കാർ ആരും സ്ഥലത്തില്ലായിരുന്നു. ഒരു വലിയ ദുരന്ത രാത്രിയുടെ ഭീതിതമായ ഓർമകളുമായി ഞാൻ കുറേ നേരം അവിടെ നിന്നു
തികച്ചും നടുക്കുന്ന അനുഭവം തന്നെയാണ് ഡീൻ ജോസ് എജിഡിയോസ് പങ്ക് വെക്കുന്നത്
https://www.facebook.com/Malayalivartha























