പ്രവാസികളുടെ മടക്കം: അനർഹരെ തിരുകികയറ്റുന്നു.. മുന്‍ഗണനാ പട്ടികയിൽ വ്യാപക അട്ടിമറിയെന്ന് ആരോപണം ; അനർഹർ ഇടംപിടിച്ച വന്ദേ ഭാരത്

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു വരികയാണ്. നിരവധി വിവാദങ്ങൾക്കൊടുവിലാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം പോലും സാധ്യമായത്. കേന്ദ്രം വിമാന സർവീസിനുള്ള അനുമതി നൽകാത്തതിനാൽ വളരെ അനിശ്ചിതത്വത്തിലായിരുന്നു പ്രാസികളുടെ മടങ്ങി വരവ്.പിന്നീട് നിരവധി സമ്മര്ദങ്ങള്ക്കു ശേഷമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് സാധ്യമായതും. എന്നാൽ ഇതിനായി ഒരു മുൻഗണന പട്ടികയും ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു,.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മടങ്ങി വരവ് എന്നായിരുന്നു ഗവണ്മെന്റ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാ പട്ടിക അട്ടിമറിച്ചതുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകമാവുകയാണ് . അർഹരായ പലരെയും പുറന്തള്ളി സ്വാധീനത്തിലൂടെ പട്ടികയിൽ ഇടം പിടിക്കാൻ യു.എ.ഇക്ക് പുറമെ കുവൈത്തിലും നീക്കം നടന്നതായാണ് വെളിപ്പെടുത്തൽ.
ഗർഭിണികൾ ഉൾപ്പെടെ അടിയന്തരമായി നാട്ടിലെത്തേണ്ട ആയിരങ്ങളെ അവഗണിച്ചാണ് മുൻഗണനാ പട്ടികയിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആസൂത്രിത നീക്കം തന്നെ നടന്നത്,ഇപ്പോൾ നടക്കുന്നതും.. ഇതിനെതിരെ വ്യാപക പരാതികളാണ് പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളുടെയും പൂർണ മേൽനോട്ടത്തിലാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വരും ദിവസങ്ങളിലും അനർഹർ കയറിക്കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന ആവശ്യമാണ് പ്രവാസ ലോകത്തു നിന്നും ഉയരുന്നത്. മുൻഗണനാ പട്ടിക പരസ്യപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
ആശങ്കകളുടെ നടുവിൽ, ആകാംക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിൽ യു.എ.ഇ.യിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിലേക്കാണ് നിരാലംബരെ വകഞ്ഞുമാറ്റി അത്യാവശ്യക്കാർ അല്ലാത്തവർകൂടി കടന്നുകയറിയത്. ജോലി നഷ്ടപ്പെട്ടവർ, പ്രായമായവർ, അടിയന്തരചികിത്സ വേണ്ടവർ, ഗർഭിണികൾ എന്നിവർക്കുവേണ്ടി ആദ്യയാത്ര പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, ഈ പട്ടികയിലൊന്നുംപെടാത്ത പൂർണ ആരോഗ്യവാൻമാർ അതിക്രമിച്ചുകയറി നാടുപറ്റുന്നതാണ് കണ്ടത്. ഒരു പരിധിവരെ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടുവെങ്കിലും ജോലിയും വിസയും സുരക്ഷിതത്വവും ഇപ്പോഴും ഉള്ളവരും അർഹരെ തള്ളിമാറ്റി നാട്ടിലേക്കുള്ള വിമാനത്തിൽ കയറിപ്പറ്റി.
ഇനിയും നിരവധിപേരുടെ കഥകൾ പുറം ലോകം അറിയാൻ ബാക്കിയാണ്.ജോലി നഷ്ടപെട്ടും ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ കഴിയാതെയും രോഗം ബാധിച്ച് പരിചരിക്കാൻ പോലും ആളില്ലാതെയും നിരവധിപേരാണ് മണലാരണ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. പ്രസവത്തിനായി നാട്ടിലേക്കു വരൻ ടിക്കറ്റ് എടുത്തു കാത്തിരിക്കുമ്പോൾ കോവിഡ് കാരണം യാത്ര മുടങ്ങിയവരും നിരവധിപേരാണ്. പൂര്ണഗര്ഭിണികൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. പ്രസവാനന്തര ശുശ്രൂഷ പോലും അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യമാണ്.കൂട്ടിരിപ്പിനു പോലും ആളില്ലാത്ത അവസ്ഥയാണ് പലർക്കും.ഇങ്ങനെയുള്ളവർക്കാണ് മുൻഗണന എന്ന് ഭരണാധികാരികൾ ആവർത്തിക്കുമ്പോഴും അർഹരായ ഭൂരിഭാഗംപേരും ഇപ്പോഴും പട്ടികയ്ക്ക് പുറത്താണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി കൂട്ടായ്മകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതിയും നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിന് പുറത്തു കണ്ണീരോടെ കാത്തു നിൽക്കുന്നവരുടെ കഥകൾ, പൂര്ണഗര്ഭിണികളുടെ ആശങ്കകൾ, വാർധക്യത്തിൽ വിദേശത്തു കുടുങ്ങിപോയവർ ,ഒരു ആയുഷ്കാലം മുഴുവൻ ചുട്ടുപഴുത്ത മണലിൽ അധ്വാനിച്ചു ഒടുവിൽ രോഗം തളർത്തിയവർ..ഇങ്ങനെ നിരവധിപേരുടെ കണ്ണീർചാലുകളിലൂടെയാണ് സുഖശീതളിമയിൽ ആറാടുന്നവർ പലരും സ്വാർത്ഥ ലാഭത്തിലൂടെ,തങ്ങളുടെ സ്വാധീനത്തിലൂടെ ഈ അവസരത്തെ മുതലെടുത്തത് . ഈ അടിയന്തര ഘട്ടത്തിലും സ്വന്തം ഉത്തരവാദിത്തം മറന്ന് ,അർഹരെ തഴഞ്ഞ് വേണ്ടപ്പെട്ടവർക്ക് വഴിവിട്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർ നിരാലംബരുടെ കണ്ണീർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ് ? ഇത്തരം അടിയന്തര ഘട്ടത്തിൽ എങ്കിലും സ്വാർത്ഥത മറന്നു അർഹരായവർക്ക് വഴിമാറികൊടുക്കാൻ നാം എന്നാണ് പഠിക്കുക?
https://www.facebook.com/Malayalivartha
























