നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം; പ്രിയതമന്റെ വേർപാട് ഒന്നുമറിയാതെ അവൾ ആശുപത്രിയിൽ, പ്രവാസികൾക്കായി ഇനി ആ ശബ്ദം ഉയരില്ല

പ്രിയപ്പെട്ടവനോട് യാത്രപറഞ്ഞ് നാട്ടിലേക്ക് പോരുമ്ബോള്‍ ആതിര ഓര്‍ത്തു കാണില്ല കുഞ്ഞോമനയെ കാണാന്‍ ഇനി നിതിൻ ഉണ്ടാവില്ലെന്ന്. പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമാപിച്ച് ജനശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ ദുബായില്‍ മരിച്ച വാർത്ത പ്രവാസലോകത്ത് സാമൂഹ്യപ്രവർത്തകരിൽ നൊമ്പരമായി തീർന്നിരിക്കുകയാണ്. ഹൃദയാഘാതമായിരുന്നു കാരണം.കൊവിഡ് ഭീതിക്കാലത്തെ പ്രവസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു നിതിൻ.ഇനി ആ ശബ്ദം പ്രവാസികൾക്കായി ഉയരില്ല....നിഥിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളി.
നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ഒരുപാട് ജീവിതങ്ങള്‍ക്ക് രക്ഷകനായി, നിധിന്‍
ഒടുവില്‍
സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യം,
രക്തദാനം ചെയ്യാന്‍ പോകുന്ന സഹപ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദ്ദേശവും നല്‍കി ഇന്നലെ രത്രി നീ പോയത് ഒരിക്കലും ഉണരാത്ത ഉറക്കിലേക്കായിരുന്നെല്ലോ കൂട്ടുകാരാ.....
ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവന്‍ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേയ്ക്കയച്ചത്.
രണ്ട് പേര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും സമ്മാനമായി നല്‍കി.
ആറ് ദിവസം മുമ്പാണ് നിതിന്‍ ചന്ദ്രനെന്ന സ്‌നേഹമയനായ ചെറുപ്പക്കാരന്‍ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചത്.
ആദ്യത്തെ കണ്‍മണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നിശബ്ദമായി ജീവിതത്തില്‍ നിന്നും വിടവാങ്ങി.അവന്‍ പോലും അറിയാതെ ആ ഹൃദയം നിലച്ചു...
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകള്‍ക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല...അത്രമേല്‍ അവന്‍ പ്രിയപ്പെട്ടവനായിരുന്നു..
നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം....
നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്....
പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ...കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത....പ്രിയ കൂട്ടുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു... നസീര്‍ വാടാനപ്പള്ളി
https://www.facebook.com/Malayalivartha
























