അവസാന നിമിഷം കോവിഡ് പോസിറ്റീവായാൽ; ഓരോ പ്രവാസിയുടെയും ആശങ്ക ഇങ്ങനെ

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയ അധിക വിമാനങ്ങളുടെയും മറ്റ് ചാർട്ടേഡ് വിമാനങ്ങളുടെയും വാർത്തകൾ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് നൽകുന്നത്.എന്നാൽ അതോടൊപ്പം തന്നെ ചില ആശങ്കകളും അവരെ വേട്ടയാടുന്നുണ്ട്.വിമാനത്തിൽ കയറാൻ ചെല്ലുമ്പോഴുള്ള കോവിഡ് പരിശോധനാ ഫലമാണ് അതിൽ ഏറ്റവും പ്രധാനം.
താമസയിടം ഒഴിഞ്ഞ് അവസാന ബില്ലുകൾ വരെ അടച്ചാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ പ്രതിസന്ധിയിലാകും.
കഴിഞ്ഞദിവസം കെഎംസിസിയുടെ ചാർട്ടേഡ് വിമാനത്തിൽ പോകാനൊരുങ്ങിയ 19 പേർക്ക് കോവിഡ് ബാധ തടസ്സമായി. ഇനി ഇങ്ങനെ വന്നാൽ അവർക്ക് കെഎംസിസി പണം നൽകുമെന്നു ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റ് സംഘടനകൾ പലതും ഇതെക്കുറിച്ച് മൗനം പാലിക്കുന്നു.
വ്യക്തിയുടെ പേരിലാണ് ടിക്കറ്റ് ബുക്കു ചെയ്യുന്നതെന്നും അതിനാൽ യാത്രമുടങ്ങിയാൽ ആ പണം നഷ്ടപ്പെടുമെന്നുമാണ് അവർ പറയുന്നത്. പണം പോകുന്നതിനൊപ്പം കിടപ്പാടം കൂടി പോകുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. ഇതിന് ഫലപ്രദമായ പ്രതിവിധി ഉണ്ടാകണമെന്നാണ് അവരുടെ അഭ്യർഥന.
ചിലർ നേരത്തേ കോവിഡ് പരിശോധ നടത്തി ഫലവുമായി കാത്തിരിക്കുമെങ്കിലും സമയത്തിന് വിമാനം തയാറാകാതെ വന്ന് പണം നഷ്ടമാകുന്നവരും ഉണ്ട്. കോവിഡ് പരിശോധനാഫലത്തിന്റെ കാലാവധി പരമാവധി 72 മണിക്കൂറാണ്. ഇതിനുള്ളിൽ യാത്ര ചെയ്യാം. അതിനുശേഷം പരിശോധനാ ഫലം വെറും ഫലമില്ലാത്ത കടലാസ് മാത്രമാവും.
പിഴ, രാജ്യത്ത് തുടരുന്നവർക്ക് മാത്രം
വീസ കാൻസലേഷനുമായി ബന്ധപ്പെട്ടതാണ് അടുത്ത ആശങ്ക. ഓഗസ്റ്റ് 18നു ശേഷം വീസാ കാലാവധിയിൽ ഇളവുണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നിനു മുൻപ് വീസാ കാലാവധി തീർന്നവർക്ക് പരമാവധി ഓഗസ്റ്റ് 18 വരെ രാജ്യത്ത് കഴിയാം. മാർച്ച് ഒന്നിനു ശേഷം കാലാവധി തീരുന്ന എല്ലാ വീസകളും ഡിസംബർ 31 വരെയും ദിർഘിപ്പിച്ചതായും അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.
എന്നാൽ മാർച്ച് ഒന്നിനു മുമ്പും ശേഷവും വീസ ക്യാൻസൽ ചെയ്യുന്നവർക്ക് പിഴ അടയ്ക്കേണ്ടി വരുമോ എന്നാണ് ചിലരുടെ സംശയം. കംപ്യൂട്ടർ സിസ്റ്റത്തിൽ പിഴ കാണിക്കുമെങ്കിലും ഇവർക്ക് അടയ്ക്കാതെ രാജ്യത്ത് നിന്ന് പോകാൻ സാധിക്കും. പൊതുമാപ്പിന് അതിനു തുല്യമായ ഇളവാണ് ഇവർക്ക് ലഭിക്കുക.
എന്നാൽ രാജ്യത്തിന് അകത്തു തന്നെ നിന്ന് വീസാ മാറ്റിയെടുക്കുന്നവർ വീസാ കാലാവധി കഴിഞ്ഞ ദിവസം മുതലുള്ള പുതിയ വീസ യിലേക്കു മാറുന്നതു വരെയുള്ള ദിവസത്തെ പിഴ അടയ്ക്കണം. വീസ തീരുന്ന അന്നു തന്നെ ക്യാൻസൽ ചെയ്താൽ 30 ദിവസം അധികം കിട്ടും. വീസ തീരുന്ന അന്നു മുതലാണ് 30 ദിന ഇളവ്. അതായത് വീസ തീർന്ന് 10 ദിവസത്തിനു ശേഷമാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ പിന്നീട് 20 ദിവസമേ ഗ്രേസ് പീരിയഡ് ലഭിക്കൂ.
രാജ്യത്തിന് അകത്തു തന്നെ ഓവർ സ്റ്റേ ആയ വ്യക്തി മറ്റൊരു വീസയിലേക്ക് മാറുന്നത് മാർച്ച് ഒന്നിന് മുൻപാണെങ്കിൽ ഓഗസ്റ്റ് 18 രാജ്യം വിടുമ്പോഴും പിഴ അടയ്ക്കേണ്ടി വരില്ലെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
ഏതായാലും വീസ ക്യാൻസൽ ചെയ്തു പോകുന്നവർ ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയാണ് യാത്രയെങ്കിൽ രണ്ട് ദിവസം മുൻപ് പരിശോധനയ്ക്കായി അധികൃതരുമായി ബന്ധപ്പെടണം.
ഡിസംബർ 31 അവസാന കാലാവധി പറയുന്നുണ്ടെങ്കിലും ചിലരുടെ വീസ കാലാവധിയിൽ ജനുവരി കഴിഞ്ഞുള്ള തീയതികളും സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആ കാലാവധി വരെ തുടരാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേ സമയം വീസാ പുതുക്കാനോ റദ്ദാക്കാനോ ഉള്ളവർ അവസാന സമയം വരെ കാത്തു നിൽക്കരുതെന്നും ഒന്നോ രണ്ടോ മാസം മുമ്പു തന്നെ കാര്യങ്ങൾ ചെയ്യണമെന്നും അവർ നിർദേശിക്കുന്നു. കാരണം അവസാന സമയമാകുമ്പോൾ സംവിധാനത്തിൽ വളരെ തിരക്കു വന്നേക്കാം. ഇതിനൊപ്പം ഡിസംബർ ആദ്യ വാരം പുതിയ നിർദേശങ്ങൾ ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha
























