ചാർട്ടേഡ് വിമാന യാത്രക്കാർക്ക് സർക്കാരിന്റെ ഇരുട്ടടി ; കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധം

വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന വ്യവസ്ഥ കേരളം കർശനമാക്കുകയാണ്
ജൂൺ 20 മുതൽ ചാർേട്ടഡ് വിമാനങ്ങളിലെത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിന്റെ നിർദേശം പ്രവാസികൾക്ക് ഇരുട്ടടിയാകും. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹവുമായി ദിവസമെണ്ണി കാത്തിരിക്കുന്ന പ്രവാസികൾക്ക് അധികഭാരം നൽകുന്ന നടപടിയാണ് സംസ്ഥാന സർക്കാറിൽ നിന്നുണ്ടായത്. നിലവിൽ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്.
വന്ദേ ഭാരത് മിഷൻ വഴി എത്തുന്നവർക്കും ചാർട്ടേഡ് വിമാന യാത്രക്കാർക്കും റാപിഡ് ടെസ്റ്റാണ് നടത്തുന്നത്. എന്നാൽ, വന്ദേ ഭാരത് മിഷൻ വഴി എത്തുന്നവർക്ക് റാപിഡ് ടെസ്റ്റ് മതിയെന്നും ചാർേട്ടഡ് വിമാനത്തിലെത്തുന്നവർക്ക് കോവിഡില്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്നും പറയുന്നത് സർക്കാറിെൻറ വിവേചനമാണെന്നാണ് അഭിപ്രായമുയരുന്നത്. പല വിദേശരാജ്യങ്ങളിലും രോഗലക്ഷണമില്ലാത്തവർക്ക് കോവിഡ് പരിശോധന സൗജന്യമല്ല.
അതിനാൽ, വൻ നിരക്ക് നൽകി പ്രവാസികൾ പരിശോധനക്ക് വിധേയരാകേണ്ടിവരും. നിലവിൽ വന്ദേ ഭാരതിനേക്കാൾ കൂടിയ തുക നൽകിയാണ് ചാർേട്ടഡ് വിമാനങ്ങളിൽ പ്രവാസികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം കോവിഡ് പരിശോധനക്കുള്ള ചെലവുകൂടി വഹിക്കേണ്ടിവരുന്നത് പ്രവാസികൾക്ക് ഇരുട്ടിയാകും. 5000 രൂപക്ക് മുകളിൽ കോവിഡ് പരിശോധനക്ക് ചെലവാകും. നോർക്ക പോലുള്ള സംവിധാനം വഴി സൗജന്യമായി കോവിഡ് പരിശോധന നടത്താൻ സർക്കാർ തയാറാകണമെന്നാണ് പ്രവാസ ലോകത്തുനിന്ന് ആവശ്യമുയരുന്നത്.
റാപിഡ് ടെസ്റ്റിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയവരെ ചാർേട്ടഡ് വിമാനത്തിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയിരുന്നു. റാസൽഖൈമയിൽ നിന്ന് പുറപ്പെട്ട കെ.എം.സി.സിയുടെ ആദ്യ വിമാനത്തിൽ ഇത്തരത്തിൽ 19 യാത്രക്കാരെയാണ് ഒഴിവാക്കിനിർത്തിയത്. പോസിറ്റിവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു വിമാനത്തിൽനിന്ന് 30 പേരെ ഒഴിവാക്കിയിരുന്നു.
ഇപ്പോൾ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇതിന് പുറമേ അംഗീകൃത ലാബുകളിൽനിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം നേടിയ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കേരളം ആവശ്യപ്പെടുന്നത്. ഗൾഫ് നാടുകളിൽനിന്ന് മാത്രമായി നാനൂറോളം ചാർട്ടേഡ് വിമാനസർവീസുകൾക്കുള്ള അനുമതിയാണ് വിവിധ സംഘടനകൾ ഇതിനകം നേടിയിട്ടുള്ളത്. പുതിയ വ്യവസ്ഥയോടെ എത്ര പേർക്ക് യാത്ര ചെയ്യാനാവും എന്നതിൽ ഇപ്പോൾത്തന്നെ സംശയം ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























