'ഇരുപതാം തീയതി കഴിഞ്ഞാൽ ഞാനൊരു കടുത്ത തീരുമാനമെടുക്കുമെന്ന വർത്തമാനം കൂടി കേട്ടപ്പോൾ ഞാനും അങ്കലാപ്പിലായി.തൊട്ടടുത്ത ദിവസത്തെ രാത്രി ലൈവിൽ.....' നൊമ്പരമാകുന്ന പ്രവാസലോകം, കുറിപ്പുമായി ഐപേ വള്ളിക്കാടൻ
ആരോഗ്യപ്രശ്നങ്ങൾ മൂലം മരിക്കുന്നതല്ലാതെ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വ്യാപിക്കുന്ന ഇത്തരം സാഹചര്യത്തിൽ പ്രവാസികൾ ഏറെ വിഷമത അനുഭവിക്കുന്നവരാണ്. ആയതിനാൽ തന്നെ ആത്മഹത്യാപ്രവണത കൂടാൻ സാധ്യത ഏറെയുണ്ട്. അവരെയൊന്നും തന്നെ കൈവിടാതെ പലരും സജീവമായി തന്നെ രംഗത്തുണ്ട്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഐപേ വള്ളിക്കാടൻ.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
വായിക്കണേ...
ഈ മാസം പന്ത്രണ്ടിനാണ് അബുദാബിയിൽ നിന്നും ഒരാൾ (പേരു പറയുന്നില്ല)എന്നെ വിളിക്കുന്നത്. ആദ്യത്തെ വാക്കിൽ നിന്ന് പിന്നെ പിറന്നതെല്ലാം കരച്ചിലായിരുന്നു.സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞാണ് കഷ്ടിച്ച് രണ്ട് മിനിട്ട് നീണ്ട സംസാരം അദ്ദേഹം അവസാനിപ്പിച്ചത്. രാത്രി വൈകി തുടരെ തുടരെ അദ്ദേഹത്തിന്റെ വോയ്സ് മെസേജുകൾ വാട്സ് ആപ്പിലൂടെ കിട്ടി.. അതിലും കരച്ചിലും സങ്കടവും.ഇരുപതാം തീയതി കഴിഞ്ഞാൽ ഞാനൊരു കടുത്ത തീരുമാനമെടുക്കുമെന്ന വർത്തമാനം കൂടി കേട്ടപ്പോൾ ഞാനും അങ്കലാപ്പിലായി.തൊട്ടടുത്ത ദിവസത്തെ രാത്രി ലൈവിൽ അതായത് പതിമൂന്നാം തീയതി ഞാൻ അബുദാബിയിലെ സങ്കടക്കാര്യം നിങ്ങളോട് പങ്കുവെച്ചു.ഇഷ്ടം പോലെയാളുകൾ അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നു.
അബുദാബിയിൽ നിന്നും ഷാജിച്ചേട്ടനായിരുന്നു അതിൽ മുൻപന്തിയിൽ.പാലാ രാമപുരം സ്വദേശിയാണ് അദ്ദേഹം കൂടുതൽ പറയരുതെന്നാണ് നിർദേശം.ആ രാത്രി തന്നെ അബുദാബിക്കാരനെ ഷാജിച്ചേട്ടൻ വിളിച്ചു.രാത്രി തന്നെ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളെത്തിച്ച് നൽകി.പിറ്റെ ദിവസം കൈനിറയെ സാധനങ്ങളും സമ്മാനങ്ങളുമായി വീണ്ടും ചെന്നു...പിന്നീടുള്ള ദിവസങ്ങളിൽ വന്ന വോയ്സ് മെസേജുകളിൽ സങ്കടം കുറഞ്ഞ് കുറഞ്ഞ് വന്നു..എനിക്ക് വേണ്ടി ഷാജിചേട്ടൻസംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ വന്ദേഭാരതിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട തോന്നലുകളിൽ കെഎംസിസിയുടെ ചാർട്ടർ ഫ്ലൈറ്റിന് പോകാനുള്ള പണം ഷാജി ചേട്ടൻ തന്നെ പോയി അടച്ചു.അന്നത്തെ ദിവസം തന്നെ വന്ദേഭാരത് വിമാനത്തിലേയ്ക്ക് വിളിയെത്തി.കൂടിയാലോചനകൾക്ക് ശേഷം കെഎംസിസി ഭാരവാഹികളുടെ സമ്മതത്തോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് കരസ്ഥമാക്കി.കെഎംസിസിക്കാർ ടിക്കറ്റ് മറ്റൊരാൾക്ക് നൽകുകയും മുടക്കിയ പണം തിരിച്ചേൽപ്പിക്കുകയും ചെയ്തു.
ഇന്ന് അബുദാബിയിൽ നിന്നും ദുബായി വിമാനത്താവളത്തിലേയ്ക്ക് നമ്മുടെ സങ്കടനായകനെ ഷാജിചേട്ടൻ എത്തിച്ചു.കൂടെ അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളുള്ള കുടുംബത്തിനുള്ള കുറച്ച് സമ്മാനങ്ങളും...കോവിഡ് ടെസ്റ്റ് നെഗറ്റീവാകണമെന്ന് പ്രാർത്ഥനയായിരുന്നു..ഒടുവിൽ ആ കടമ്പയും കടന്ന് സങ്കടം ലവലേശമില്ലാതെ അദ്ദേഹം നടന്നകലുന്നതിന് മുമ്പ് എന്നെ വിളിച്ചു.ഇപ്പോൾ ഞാൻ കരഞ്ഞാൽ അത് സങ്കടം കൊണ്ടല്ലാ ഐപ്പ് സന്തോഷം കൊണ്ട് മാത്രമാണെന്ന് ആ മനുഷ്യൻ പറഞ്ഞു.നാട്ടിലെത്തിയാൽ കാണാൻ വരുമെന്ന് ഉറപ്പും നൽകി.
ഇതുപോലെ ഇഷ്ടം പോലെ കഥകളുണ്ട് ജീവനുള്ള കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ ഹൃദയം തൊടുന്ന കഥകൾ അതിലെ കഥാപാത്രങ്ങളാവുകയാണ് ഞാനും നിങ്ങളുമൊക്കെ...നിങ്ങളീ സഹോദരന് ചെയ്യുന്നതെല്ലാം എനിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്. ഷാജി ചേട്ടന് ഇന്ന് പറഞ്ഞൊരു ഗൗരവമായ തമാശയുണ്ട്..ചേട്ടാ ദൈവാനുഗ്രഹമുണ്ടാകുമെന്ന് ഞാൻ പറഞ്ഞു ... അപ്പോൾ തിരിച്ച് മറുപടി, കുറച്ച് കൂടുതൽ കിട്ടട്ടെ അൽപം കുറവുള്ള ഒന്നാണ് ദൈവാനുഗ്രഹമെന്ന്...എന്നിട്ടൊരു ചിരിയും..നൻമയുള്ള ഹൃദയങ്ങൾ ചിലതൊക്കെ ചെയ്യുന്നത് കയ്യടി കിട്ടാനല്ല...സന്തോഷത്തിനായാണ് അവനവന് തന്നെ...
https://www.facebook.com/Malayalivartha
























