പ്രവാസികളുടെ ജീവൻ കയ്യിലെടുത്ത് രാഷ്ട്രീയം കളിക്കരുത്; ചാർട്ടേർഡ് വിമാന സർവീസുകൾ ഫലത്തിൽ രാഷ്ട്രീയയുദ്ധമായി മാറുകയാണ്, നാട്ടിലെത്തിച്ചേരാൻ കാത്ത് പ്രവാസികളും

കൊവിഡ് കാലത്ത് നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തുനിൽക്കുന്ന പ്രവാസികൾക്കായി വിവിധ സംഘടനകൾ നടത്തുന്ന ചാർട്ടേർഡ് വിമാന സർവീസുകൾ ഫലത്തിൽ രാഷ്ട്രീയയുദ്ധമായി മാറുന്ന ഖ്യാതി ഉണ്ടായി. കൊവിഡ് പടർന്നുപിടിച്ച ഈ ഘട്ടത്തിൽ എല്ലാ സംഘടനയും സഹായങ്ങളുമായി മത്സരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതേസമയം അതിൽ സൗഹാർദത്തിന്റെ കൂട്ടായ്മകളും പ്രകടമായിരുന്നു എന്നത് മറ്റൊന്നാണ്. ഒറ്റപ്പെട്ടുപോയവർക്ക് ആഹാരം എത്തിക്കുന്നതിലും ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണംചെയ്യുന്നതിലുമെല്ലാം എല്ലാ സംഘടയും മുന്നിൽ തന്നെയാണ് ഉണ്ടായിരുന്നത്.
എന്നാൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയുള്ള വാർത്തകൾ വന്നപ്പോൾ തന്നെ ആ കൂട്ടായ്മകളിൽ വിള്ളൽവന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി എന്നത്. കേരളത്തിലേക്ക് പ്രവാസികളുമായി ചാർട്ടേർഡ് വിമാനങ്ങൾ വരുന്നത് തടയാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയും കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസും തുടക്കംമുതൽതന്നെ ആരോപണം ഉന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തിൽ വലിയ കരുതലുണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് കെ.എം.സി.സി. ചാർട്ടേർഡ് വിമാനങ്ങളുമായി എത്തുന്നത്. എന്നാൽ വന്ദേഭാരത് മിഷനിലെ വിമാനങ്ങളുടെ യാത്രാനിരക്കിന് അടുത്തുനിൽക്കുന്നതാവണം ചാർട്ടേർഡ് വിമാനങ്ങളിലെയും നിരക്ക് എന്ന കേരള സർക്കാരിന്റെ നിലപാട് തുടക്കത്തിൽ ഈ സംരംഭത്തിന് ഇവർക്ക് തിരിച്ചടിയായി മാറിയിരുന്നു.
ഇതേതുടർന്ന് പ്രവാസികൾ നാട്ടിലെത്തുന്നത് തടയാനാണ് ഗവൺമെന്റിന്റെ ശ്രമമെന്ന് ആരോപിച്ച് കെ.എം.സി.സിയും ഇൻകാസും പ്രവാസലോകത്തും മാതൃസംഘടനകൾ കേരളത്തിലും പ്രചാരണം ആരംഭിച്ചതോടെ ഗവൺമെന്റിന് എതിരായ വികാരത്തിന് തിരികൊളുത്താൻ അവർക്കായി എന്നുതന്നെ പറയാം. എന്നാൽ ഇതിനുതൊട്ടുപിന്നാലെയാണ് പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ ഇല്ല എന്ന പ്രഖ്യാപനവും വന്നത്. ഇതും ഗവൺമെന്റിന് എതിരായ പ്രചാരണത്തിന് ആയുധമായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വന്ന നിരവധി വാദപ്രതിവാദങ്ങൾ എല്ലാം തന്നെ പ്രവാസികൾക്ക് തിരിച്ചടിയായി മാറി.
https://www.facebook.com/Malayalivartha
























