വൈറസിനേക്കാൾ വലിയദുരന്തം ! പ്രവാസികളുടെ നെഞ്ചത്തടിച്ച് കേരളവും കേന്ദ്രവും കൈകോർത്തു

കേരളവും കേന്ദ്രവും കൈകോർത്തുകൊണ്ട് പ്രവാസികളുടെ നെഞ്ചത്തടിച്ചു എന്നുതന്നെ പറയാം. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പി.സി.ആര്‍ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഏതു സാഹചര്യത്തിലാണ് കേന്ദ്രം ഈ നിബന്ധന അംഗീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
ഹര്‍ജിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം സമാന ഹര്‍ജി സുപ്രീം കോടതിയില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളുടെ സുരക്ഷയ്ക്കായാണെന്നും രോഗബാധിതര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
അതേസമയം പ്രവാസി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പ്രവാസികളോട് സര്‍ക്കാരിന് വിവേചനമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കുറ്റപ്പെടുത്തല്‍. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രവും സംസ്ഥാനവും തടസ്സം നില്‍ക്കുകയാണ്. പ്രവാസി മടക്കത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസമേ ആയുസ്സുള്ളു. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാകില്ല. സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. പല രാജ്യങ്ങളിലും വേണ്ടത്ര സൗകര്യങ്ങളില്ല. പ്രവാസികളെ സമയബന്ധിതമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കണം. രോഗമുള്ളവരെയും ലക്ഷണമുള്ളവരെയും കൊണ്ടുവരേണ്ട. പ്രവാസികളും നാട്ടില്‍ ഉള്ളവരും തമ്മില്‍ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി തുറന്ന മനസ്സ് കാണിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രവാസി മടക്കത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജാഗ്രത പുലര്‍ത്തി പ്രവാസികളെ നാട്ടിലെത്തിക്കണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് പരിശോധന വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പരിശോധനയില്‍ പ്രായോഗിക പ്രശ്‍നമുണ്ട്. 75,000 ത്തോളം പേര്‍ വന്നതില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രോഗം വന്നത്. മറുനാട്ടിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























