കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ ഒരുങ്ങി സൌദി ഭരണകൂടം ; ഇത്തവണ ആഭ്യന്തര തീർത്ഥാടകർ മാത്രം, ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. സൌദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം.. ഹജ്ജിന്‍റെ ആത്മാവ് നഷ്ടപ്പെടാതെ ചടങ്ങുകള്‍ ക്രമീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം എടുത്തത്. അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. എന്നാല്‍ സൌദിക്കകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം. നിശ്ചിത എണ്ണം പേര്‍ക്കായിരിക്കും ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതി. ഇതിന്‍റെ നടപടിക്രമങ്ങള്‍ മന്ത്രാലയം പ്രഖ്യാപിക്കും. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് മാത്രമാകും പങ്കെടുക്കാൻ അവസരം.
ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ചടങ്ങുകൾ. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മുഴുവൻ തീർഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്തൽ പ്രയാസകരമാണ്. ഇതേതുടർന്നാണ്രാജ്യത്തിനകത്തുള്ള തീർഥാടകരെ മാത്രം പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.
രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രായാസവും വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. സമൂഹ സുരക്ഷ കണക്കിലെടുത്ത് കോവിഡ് കാലത്ത് ഉംറയും സിയാറത്തും നിർത്തിവെച്ചിരുന്നു.മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കാറ്. ഈ ഓരോയിടങ്ങളിലും മുപ്പത് ലക്ഷത്തിലേറെ പേര്‍ക്ക് സംഗമിക്കാവുന്ന സൌകര്യമുണ്ട്. ഇതിനാല്‍ നിശ്ചിത എണ്ണം ഹാജിമാര്‍ എത്തുന്ന ചടങ്ങിന് രോഗപ്രതിരോധ സാഹചര്യങ്ങളോടെ ക്രമീകരണം എളുപ്പമാണ്. പുറമെ ആരോഗ്യ പ്രവര്‍ത്തകരുടെ ക്രമീകരണമുണ്ടാകും. ഹജ്ജിന്റെ ആത്മാവ് നഷ്ടപ്പെടാതെയുള്ള കര്‍മങ്ങളാകും ഇത്തവണയും ഉണ്ടാവുക എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























