ഗൾഫ് സംഘർഷത്തിന് അറുതിയാകുന്നു ..ഖത്തറിന് വ്യോമപാത തുറന്നു കൊടുക്കും

ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ. അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമതിർത്തിയിലൂടെ ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് പറക്കാനായേ ക്കുമെന്ന് ആഗോള സുരക്ഷാ ഫോറം 2020 ൽ സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്
ഗൾഫ് സംഘർഷത്തിന് അറുതിയാകുന്നുവെന്നതിന്റെ നിർണായക സൂചനകൾ നൽകുന്നതാണ് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം. അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമതിർത്തിയിലൂടെ ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് പറക്കാനായേക്കുമെന്ന് ആഗോള സുരക്ഷാ ഫോറം 2020ൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
''മുഴുവൻ ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്കുള്ളത്. അതിനാൽ തന്നെ ഗൾഫ് മേഖലയിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്നത് അമേരിക്കയുടെ വലിയ താല്പര്യമാണ്. അത് ജിസിസി മേഖലയുടെ അഭിവൃദ്ധി വർധിപ്പിക്കുകയും വലിയ സാമ്പത്തിക കുതിച്ചു ചാട്ടത്തിന് കാരണമാകുകയും ചെയ്യും.
ഇതിന്റെ ആദ്യ പടിയായാണ് സൗദിയും ബഹ്‌റൈനും ഖത്തറിനെതിരെയുള്ള വ്യോമഉപരോധം അവസാനിപ്പിക്കാൻ തയ്യാറാകുന്നത്'',ഒബ്രയാൻ വ്യക്തമാക്കി. എന്നാൽ യുഎഇ വ്യോമപാത തുറക്കുമോയെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചില്ല. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് നേരത്തെ യുഎസ് ഉന്നത നയതന്ത്ര പ്രതിനിധിയും പറഞ്ഞിരുന്നു.
ഉപരോധരാജ്യങ്ങള്‍ അടച്ച കര-ജല-വ്യോമ അതിര്‍ത്തികള്‍ ഖത്തറിനായി തുറന്നുകിട്ടുന്നത് കാണാന്‍ ആകാംക്ഷയോടെ അമേരിക്കന്‍ കാത്തിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. വാഷിങ്ടണില്‍ നടന്ന മൂന്നാമത് ഖത്തര്‍-അമേരിക്ക തന്ത്രപ്രധാനമായ ചര്‍ച്ചയിലാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്
അമേരിക്കയുടെ ഗള്‍ഫിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. പലപ്പോഴും അമേരിക്കന്‍ സൈനികര്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സഞ്ചരിക്കാറുണ്ട്. നിലവില്‍ ഖത്തര്‍ വിമാനങ്ങള്‍ മുഴുവന്‍ ഇറാന്‍ വ്യോമപാത വഴിയാണ് പോകുന്നത്. ഇത് ഇറാന് സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ട്. ഇതും അമേരിക്കന്‍ ഇടപെടലിന് കാരണമാണ്.
2017 ജൂണ്‍ അഞ്ചിന് പുലര്‍ച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ സ്വന്തം വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം ഒഴിവാക്കുക, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് അനുകൂല നിലപാട് നിര്‍ത്തുക തുടങ്ങിയ 13 ഇന നിബന്ധനകളാണ് ഉപരോധം നീക്കാനായി ഖത്തറിന്റെ മുന്നില്‍ സഹോദര രാജ്യങ്ങള്‍ വെച്ചത്.
എന്നാല്‍, ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ സാധ്യമല്ലെന്നാണ് ഖത്തര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്താത്ത തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് എന്നും തയ്യാറാണെന്ന നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്തിരുന്നു ...ഉപരോധം തുടങ്ങിയ വര്‍ഷം മുതല്‍ ഇന്നുവരെ ഖത്തര്‍ ആത്മാര്‍ഥമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടുമുണ്ട്
ഉപരോധം പരിഹരിക്കാനുള്ള നല്ല സൂചനകള്‍ പലസമയങ്ങളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.. ഇപ്പോള്‍ ഉപരോധം നീക്കാന്‍ അമേരിക്ക ശ്രമിക്കുന്നത് കൃത്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് എന്ന് വ്യക്തമാണ് . ഇപ്പോൾ ഉപരോധം പിന്‍വലിക്കുന്നതിനുവേണ്ടി സൗദിയെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട് ട്രംപ്.
ഒരുപക്ഷെ ഈ സമ്മര്‍ദ്ദമായിരിക്കാം ഉപരോധം അവസാനിപ്പിക്കാന്‍ സൗദിയെ പ്രേരിപ്പിക്കുന്നതും. അമേരിക്ക പറയുന്ന കാര്യങ്ങള്‍ സൗദി തള്ളിക്കളയുകയില്ല. അത്രകണ്ട് പല മേഖലകളിലേക്കും ഇരു രാജ്യങ്ങളുടെയും സൗഹൃദം വളര്‍ന്നിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ ഗുണമാണ് ഇപ്പോൾ ഖത്തര്‍ ഉപരോധം നീക്കാന്‍ ഉപകരിച്ചത്
https://www.facebook.com/Malayalivartha


























