500 എണ്ണം പറന്നിറങ്ങും...! പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ധാരണയിലെത്തി, അടുത്ത ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും

സാങ്കേതിക തകരാറിന്റെ പേരിൽ വിമാനങ്ങൾ തിരിച്ചിറക്കുന്നതിൽ ഇന്ത്യൻ വിമാന കമ്പനികൾക്കെതിരെയാണ് പരാതികൾ അധികവും. മറ്റു രാജ്യങ്ങളുടെ വിമാന കമ്പനികൾ കൃത്യ സമയത്ത് സർവീസ് നടത്തുമ്പോൾ ഇത്തരം സംഭവങ്ങൾ തിരിച്ചടിയാകുന്നത് ഇന്ത്യൻ വ്യോമയാന മേഖലയ്ക്കാണ്. യാത്രയ്ക്കായി എയർ ഇന്ത്യയെ ആശ്രയിക്കുന്ന പ്രവാസികളെ ബുദ്ധിമൂട്ടിലാക്കുന്ന വാർത്തയാണ് അടുത്തിടെയായി പുറത്തുവരുന്നത്.
ഇതിന് ഇനിയും ഒരു കുറവും വന്നിട്ടില്ല. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ എയർ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് എയർഇന്ത്യ ഉപയോഗിക്കുന്നതെന്നും ഇതിനോടകം തന്നെ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.
എന്നാൽ ഇത് കേട്ട് മടുത്തിട്ടാണോ എന്നറിയില്ല 500 പുതിയ വിമാനങ്ങൾ വാങ്ങാൻ ഇപ്പോൾ എയർ ഇന്ത്യ ധാരണയിലെത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത്. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി.
പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം. ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്സ്, 787 വൈഡ്ബോഡീസ്, 777 എക്സ്എസ് എന്നീ വിമാനങ്ങളാണു വാങ്ങുന്നത്. വെള്ളിയാഴ്ചയാണ് എയർഇന്ത്യയും എയർബസും കരാറിൽ ഒപ്പിട്ടത്.
https://www.facebook.com/Malayalivartha
























