സൗദി തകരുന്നു : മലയാളികളും പ്രതിസന്ധിയിൽ
സൗദി സമ്പദ്‌വ്യവസ്ഥ തകരുന്നു: തിരിച്ചു പിടിക്കാൻ അധിക നികുതിയുമായി ഗവണ്മെന്റ് ..മലയാളികൾ ആശങ്കയിൽ
സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ താൽക്കാലിക ആശ്വാസത്തിനായി പൗരന്‍മാര്‍ക്ക് നികുതി വാറ്റും എക്‌സൈസ് നികുതിയും ഉൾപ്പടെയുള്ള അധിക നികുതി ചുമത്താനുള്ള തീരുമാനം കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തിൽ എടുത്തു.
ഐഎംഎഫ് ആണ് ജിസിസി രാജ്യങ്ങളോട് അധിക നികുതി ചുമത്താനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതനുസരിച്ച് പല ചരക്കു നികുതികളും
5 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം .എക്‌സൈസ് നികുതിയും മൂല്യവര്‍ധിത നികുതിയും ചുമത്തണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില, ശീതളപാനീയം എന്നിവയ്ക്ക് ഈ വര്‍ഷം മുതല്‍ നികുതി ചുമത്താനും ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചു.
എണ്ണവിലയിൽ വന്ന ഇടിവാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. അമേരിക്ക ഷെയ്ല്‍ ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതാണ് ആഗോളതലത്തില്‍ എണ്ണവിലയിടിവുണ്ടാകാനുള്ള അടിസ്ഥാന കാരണം. അന്ന് ഒപെക് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് സൗദി പക്ഷെ കാര്യമായെടുത്തില്ല.
2014 വരെ എണ്ണ വിപണിയില്‍ ഒപ്പെക്ക് രാജ്യങ്ങളിലെ അതികായരായിരുന്നു സൗദി അറേബ്യ.സൗദി ബജറ്റില്‍ 80 ശതമാനവും പെട്രോളിയത്തെ ആശ്രയിച്ചാണ്. അതുകൊണ്ടു തന്നെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗദിയില്‍ എണ്ണ വിലയിടിവ് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും .
യമനിലും സിറിയയിലും സൗദിയുടെ ഇടപെടല്‍ പരാജയപ്പെട്ടതും വാൻ തുകക്ക് ആയുധങ്ങൾ വാങ്ങിയതും സൗദിയുടെ സാമ്പത്തിക തകർച്ചക്ക് കാരണമായിട്ടുണ്ട്.
കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ കരാറനുസരിച്ചാണ്.
ഗൾഫ് പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത് കേരളത്തെയാകുമെന്നതിൽ സംശയമില്ല. നിർമ്മാണ മേഖല പ്രതിസന്ധിയിലായതോടെ പെയിന്റിങ്ങ്, പ്ലംബിംഗ്, ചെറുകിട കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ ചെറുകിട ജോലിക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം 9700 കോടി ഡോളറിന്റെ കമ്മി ബജറ്റാണ് സൗദിയുടേത്. ഇതിനെ തുടർന്ന് പല സബ്സിഡികളും വെട്ടിക്കുറച്ചിരിന്നു. അതിനിടയിലാണ് കൂനിൻ മേൽ കുരു എന്ന പോലെ ഇപ്പോൾ അധിക നികുതി ചുമത്തുന്നത്. കാബിനറ്റ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധന മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha