പ്രവാസികൾ ജോലിയിൽ മാത്രമല്ല ഡ്രസിങ്ങിലും പെർഫെക്ടായിരിക്കണം, ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം സർക്കുലർ പുറത്തിറക്കി

ഇനി ജോലിയിൽ മാത്രമല്ല പ്രാവാസികൾ ഡ്രസിങ്ങിലും പെർഫെക്ടായിരിക്കണം. അത്തരത്തിലൊരു നിർദ്ദേശമാണ് കുവൈത്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. ജോലി സമയത്ത് ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം സർക്കുലർ പുറത്തിറക്കിയയിരിക്കുകയാണ്. പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില സ്ത്രീ, പുരുഷ ജീവനക്കാര്‍ തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ ജോലി സമയത്ത് ധരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും സര്‍ക്കുലര്‍ പറയുന്നു.
മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരുടെ വേഷവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് 2013ല്‍ പുറത്തിറക്കിയ അഡ്‍മിനിസ്‍ട്രേറ്റീവ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം. രാജ്യത്തെ സിവില്‍ സര്‍വീസ് നിയമം 24-ാം വകുപ്പ് പ്രകാരം ജീവനക്കാര്‍ തങ്ങളുടെ ജോലിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടരി ഓര്‍മിപ്പിക്കുന്നു.
അതുപോലെ കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു . അനധികൃത ടാക്സി സർവീസ് നടത്തിയ നിരവധി വിദേശികളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ പിടിയിലായത്. അനധികൃതമായി കുവൈത്തിലെ എയർപോർട്ടില്‍ ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha






















