കൈക്കൂലി വാങ്ങി രക്ത പരിശോധനയില്‍ കൃത്രിമം, പ്രവാസികൾക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത്

വ്യാജ രക്തപരിശോധനഫലം നല്‍കിയെന്ന കേസിലാണ് ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത്. രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ച എട്ടുപേര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആരോഗ്യ ജീവനക്കാര്‍ ഉള്‍പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.
വിദേശികളില്‍നിന്ന് ഇടനിലക്കാര്‍ വഴി പണം വാങ്ങിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. താമസരേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയില്‍ ശാരീരികക്ഷമത കാണിക്കുന്ന 'ഫിറ്റ്' സര്‍ട്ടിഫിക്കേറ്റ് ഇവര്‍ കൃത്രിമമായി നിര്‍മിച്ച് കൈമാറുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ഏഷ്യന്‍ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റു പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സര്‍ട്ടിഫിക്കേറ്റിനായി പണം നല്‍കിയതായി സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha






















