ഇത്തവണ രക്ഷയില്ല...! കുവൈത്തിൽ അനധികൃത ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു, അടുത്ത ദിവസങ്ങളില്‍ പരിശോധനാ നടപടികള്‍, അനധികൃതമായി കൈവശമാക്കിയ ലൈസന്‍സുകൾ റദ്ദ് ചെയ്യും

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. വിവിധയിടങ്ങളിൽ ഇതിനായുള്ള പരിശോധന തുടങ്ങിയിരിക്കുകയാണ്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അനധികൃത ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ ഹവാലി, മുബാറക് അല്‍ കബീര്‍ പ്രവിശ്യകളില്‍ ആരംഭിച്ചു.
ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം വ്യാഴാഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രവിശ്യകളില്‍ വെള്ളിയാഴ്ച തന്നെ പരിശോധനയും തുടര്‍ നടപടികളും ആരംഭിച്ചും. മറ്റിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ പരിശോധനാ നടപടികള്‍ ആരംഭിക്കും.
രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവ അനധികൃതമായാണ് പ്രവാസികള്‍ കൈവശം വയ്ക്കുന്നത് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. പരിശോധനയില്‍ അനധികൃത ലൈസന്‍സെന്ന് കണ്ടെത്തുന്ന കേസുകളില്‍ പ്രവാസികളെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിപ്പിച്ച ശേഷമായിരിക്കും ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
തട്ടിപ്പിലൂടെയും അനധികൃതമായും കൈവശമാക്കിയ ലൈസന്‍സുകളും ഈ രീതിയില്‍ റദ്ദ് ചെയ്യപ്പെടും. വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഡ്രൈവര്‍, പിആര്‍ഒ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വ്യവസ്ഥകളില്‍ ഇളവുണ്ട്. എന്നാല്‍, ഇവര്‍ ഈ തസ്തികകളില്‍ നിന്ന് മാറിയാല്‍ നേരത്തേ ലഭിച്ച ലൈസന്‍സ് തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ ലൈസന്‍സിനുള്ള അര്‍ഹതാ പരിധിക്ക് പുറത്തായവര്‍ക്കും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവര്‍ക്കും നാട്ടില്‍ കുടുങ്ങിയത് മൂലം ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും.
അനധികൃതമായി ലൈസന്‍സ് കൈവശം വയ്ക്കുന്നതായി കണ്ടെത്തുന്ന കേസുകളില്‍ അവര്‍ക്കെതിരേ നിയമ നടപടിയും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്കാണ് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് എക്പാട്രിയറ്റ്സ് വിഭാഗത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലൈസന്‍സുകളുടെ എണ്ണമാണ് ഇത്. ഇവയില്‍ രണ്ടര ലക്ഷത്തോളം പേര്‍ ലൈസന്‍സിനുള്ള നിശ്ചിത അര്‍ഹതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തവരാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതേസയം, കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ആറുപേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരാണ്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















