കളി സൗദിയോട് വേണ്ട...! എല്ലാം കൂട്ടത്തോടെ റദ്ദാക്കി, അന്വേഷണങ്ങളിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം ബോധ്യപ്പെട്ടു, ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

ഒരു നിയമം സൗദിയിൽ കൊണ്ടുവന്നാൽ അത് എല്ലാവരും കർശനമായി പാലിച്ചിരിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടതായി വരും. അതിപ്പോൾ സ്ഥാപനങ്ങൾ എന്നോ വ്യക്തകളെന്നോ ഇല്ല. ഇപ്പോൾ ചട്ടങ്ങൾ ലംഘിക്കുകയും നിയമ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത ഏഴ് റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ലൈസൻസ് സൗദി മാനവ വിഭവശേഷി മന്ത്രാലയം റദ്ദാക്കി.
മറ്റ് എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ അന്വേഷണാനന്തരം അന്തിമ തീരുമാനം എടുക്കുന്നതുവരെ ലൈസൻസുകൾ സസ്‍പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. 2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിലും പരാതികളിന്മേലുള്ള അന്വേഷണങ്ങളിലും ബോധ്യമായ തൊഴിൽ നിയമങ്ങളുടെ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രധാനമാണെന്ന് മന്ത്രാലയം കരുതുന്നു. അതുകൊണ്ട് തന്നെ ഈ മേഖല നിരീക്ഷണത്തിന്റെയും നടപടികളുടെയും ചട്ടക്കൂടിനുള്ളിലാണ്. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാർ വ്യവസ്ഥകളുടെ ലംഘനം ബോധ്യമായാൽ നടപടി സ്വീകരിക്കും.
കക്ഷികൾക്കിടയിൽ ഉണ്ടാകാവുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കാനുള്ള നീക്കവുമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച 400-ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസുകൾ മന്ത്രാലയം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് സഅദ് അൽഹമ്മാദ് പറഞ്ഞു.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്മെന്റിനായി മുനാസിദ് പ്ലാറ്റ് ഫോം വഴി മാത്രമേ കരാർ ഒപ്പിടാൻ പാടുള്ളൂ. ഗാർഹിക തൊഴിലാളികളുടെ സമഗ്ര ഇൻഷൂറൻസ് പദ്ധതി അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയം ഇതോടൊപ്പം വ്യക്തമാക്കി.
മന്ത്രാലയം നിർണയിച്ച നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു. എല്ലാവർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നതിനെ കുറിച്ച് സൗദി പൗരന്മാരെയും സ്ഥാപന ഉടമകളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്‌മെൻ്റിന് പരമാവധി നിരക്കുകൾ നിർണയിച്ചതിലൂടെയും ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിലൂടെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുവാൻ റിക്രൂട്ട്‌മെൻ്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാൻ അനുവാദമുള്ള പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
അതുപോലെ ജൂൺ,ജൂലൈ മാസത്തിനിടെ കടുത്ത തൊഴില്‍ നിയമ ലംഘനം നടത്തിയ രാജ്യത്തെ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സുകള്‍ മാനവവിഭവശേഷി മന്ത്രാലയം പൂര്‍ണമായും റദ്ദാക്കുകയുണ്ടായി. നിയമ ലംഘനത്തിലേര്‍പ്പെട്ട മറ്റ് 17 സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് റദ്ദ് ചെയ്തത്. ജൂണ്‍ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഇവയില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളുമാണ്.
https://www.facebook.com/Malayalivartha






















