സൗദിയെ ആക്രമിക്കാൻ ഇറാന്റെ പദ്ധതി, മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാൻ യു.എസിനോട് ആവശ്യപ്പെട്ട് സൗദി, അതീവ ജാഗ്രതയിൽ രാജ്യം

ഗള്‍ഫില്‍ വിരുദ്ധ ചേരിയിലാണ് സൗദിയും ഇറാനും. പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുകയും പതിവാണ്. എന്നാൽ ഇപ്പോൾ ഗൾഫിനെ തന്നെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന രഹസ്യ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇറാൻ സൗദിക്ക് നേരെ വളരെ തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതായുള്ളതാണ് റിപ്പോർട്ടുകൾ.
അതായത് ഗൾഫിലെ വൻശക്തിയായി പടർന്ന് പന്തലിച്ച് നിൽക്കുന്ന സൗദിയെ ആക്രമിക്കാൻ ഇറാൻ നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഇറാൻ ഇതിന് പദ്ധതി തയ്യാറാക്കുന്നത്. അതായത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഇറാൻ സൗദിയെ ആക്രമിക്കാൻ പദ്ധതിയിടുന്നത് എന്നാണ് സൗദി ഇന്റലിജൻലസ് വിഭാഗത്തിന് ലഭിച്ച രഹസ്യ റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതിനെ ചെറുക്കാൻ സൗദി കരുക്കൾ നീക്കി കഴിഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാൻ യു.എസിനോട് സൗദി ആവശ്യപ്പെട്ടതായാണ് വിവരം.
ഇറാന്റെ നീക്കത്തെ ഏറെ ജാഗ്രതയോടെയാണ് സൗദിയും ഗൾഫ് രാജ്യങ്ങളും നോക്കിക്കാണുന്നത്. ഇതിന്റെ തുടർ നടപടികളെന്നോണമാണ് പശ്ചിമേഷ്യയിൽ കൂടുതൽ സേനയെ വിന്യസിക്കാൻ യു.എസിന് മേൽ സമ്മർദ്ദം ചെലുത്താൻ സൗദി മുന്നോട്ടു വന്നത്.
സൗദിയുടെ മുന്നറിയിപ്പിനെ ഏറെ ഗൗരവപരമായാണ് യു.എസ് കാണുന്നത്. സൗദി ഇന്റലിജൻസിന്റെ വിവരപ്രകാരം ഇറാന് ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് അമേരിക്ക നൽകുന്നത്. പ്രകോപനമുണ്ടായാൽ പ്രതികരിക്കാൻ മടിക്കില്ലെന്നാണ് യു.എസിന്റെ പ്രതികരണം.തങ്ങളുമായി നയതന്ത്രബന്ധത്തിലുള്ള രാജ്യങ്ങൾക്ക് മേൽ കടന്നുകയറ്റമുണ്ടായാൽ അതിനെ ഏത് വിധേനയും പ്രതിരോധിക്കുമെന്നാണ് യു.എസ് വൃത്തങ്ങൾ പ്രതികരിച്ചത്. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ സേനയെയടക്കം വിന്യസിക്കാൻ തയ്യാറാവും.
യുക്രൈൻ-റഷ്യ യുദ്ധത്തിൽ റഷ്യക്ക് ആവശ്യമായ ഡ്രോൺ അടക്കമുള്ള യുദ്ധ സജ്ജീകരണങ്ങൾ നൽകിയത് ഇറാനായിരുന്നു. ഇതിനെതുടർന്ന് ഇറാനുമായുള്ള ആണവകരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളടക്കം യു.എസ് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യൻ എണ്ണവിപണിക്ക് പ്രഹരമേൽപ്പിക്കാൻ അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം സൗദി അറേബ്യ എണ്ണോത്പാദനം വർധിപ്പിച്ചിരുന്നു. ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ ഉയർത്തുന്ന ഭീഷണിക്കെതിരെ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ച് അമേരിക്കയും അറബ്-ഗൾഫ് രാജ്യങ്ങളും പങ്കെടുത്ത ജിദ്ദ ഉച്ചകോടിയിലും തീരുമാനമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് യു.എസുമായി നയതന്ത്ര ബന്ധത്തിലുള്ള രാജ്യമായ സൗദിയെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള വിവരം പുറത്തുവരുന്നത്.
അതേസമയം, സെപ്തംബര്‍ 16 ന് ശരിയായി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന 22 വയസുകാരി മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പൗരോഹ്യത്യത്തെവരെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതിനാൽ ഈ പ്രതിസന്ധിയെ അടിച്ചമര്‍ത്താനാണ് ഇറാന്‍ ഭരണകൂടം ഇത്തരത്തിലൊരു നടപടിലേക്ക് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.
അതിന്‍റെ എത്രയോ ഇരട്ടി പ്രക്ഷോഭകരെയും പൊലീസും സൈന്യവും വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍, സൈനീകരെ വധിക്കുകയും പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പ്രക്ഷോഭകരെ പരസ്യ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രക്ഷോഭം ആറാഴ്ച പിന്നീടുമ്പോഴാണ് പരസ്യ വിചാരണയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ നടപടികളാണ് പ്രക്ഷോഭം ഇത്രയും രൂക്ഷമാക്കിയതെന്നും ആരോപണങ്ങൾ ഉയര്‍ന്നുണ്ട്. ഈ ഒരു വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് ഇറാൻ സൗദിയെ ആക്രമിക്കാൻ പദ്ധതിയിടുന്നതെന്ന് വേണം മനസിലാക്കാൻ.
https://www.facebook.com/Malayalivartha























