നാട്ടിലെത്താൻ പാടുപെടും, പ്രവാസികളെ കൈയ്യൊഴിഞ്ഞ് വിമാനക്കമ്പനികള്‍, നാട്ടിലെത്താൻ ഇരട്ടിയിലധികം നിരക്ക്

വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പ് തുടരുകയാണ് പെടുന്നനെ വിമാന ടിക്കറ്റുകൾ കുറച്ച കമ്പനികളെല്ലാം തന്നെ വീണ്ടും സീസൺ എത്തിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയാണ്. ഇനി വരാനിരിക്കുന്ന ആഘോഷങ്ങൾ കണക്കിലെടുത്താണ് വിമാന കമ്പനികളുടെ ഈ നീക്കം. ഒമാനിൽ നിന്ന് നാട്ടിലേക്ക് പറക്കാൻ പ്രവാസികൾ ഇനി അൽപ്പം ബുദ്ധിമൂട്ടേണ്ടിവരും.
കാരണം ടിക്കറ്റ് നിരക്ക് അത്രയും അധികമാണ് ഉയർത്തിയിരിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഡിസംബര്‍ മുതൽ നിരക്ക് വദ്ധനവ് നേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിമാന നിരക്കിന് പേരുകേട്ട സലാം എയര്‍ പോലും പ്രവാസികളെ കൈയ്യൊഴിഞ്ഞ് ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഡിസംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്‍വേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഡിസംബര്‍ രണ്ടിന് 96 റിയാലാണ് ഈടാക്കുന്നത്. ഡിസംബര്‍ 13ന് 108 റിയാലായും 17 മുതല്‍ 123 റിയാലായും നിരക്കുകള്‍ ഉയരുന്നുണ്ട്.
ഡിസംബര്‍ 23ന് 143 റിയാലാണ് നിരക്ക്.നവംബറിലെ നിരക്കിന്‍റെ മൂന്ന് മടങ്ങാണിത്. ഒമാന്‍ എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ചില ദിവസങ്ങളില്‍ 162 റിയാലായി നിരക്ക് ഉയര്‍ത്തുന്നുണ്ട്. 15നുശേഷം ചില ദിവസങ്ങളില്‍ 171 റിയാലാണ് നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഡിസംബര്‍ ആദ്യം ചില ദിവസങ്ങളില്‍ 118 റിയാല്‍ വരെയും 15ന് 138 റിയാലായും ഉയരുന്നുണ്ട്.
എന്നാല്‍ ഗോഎയര്‍ കണ്ണൂരിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഡിസംബര്‍ ഒമ്പതുവരെ 49 റിയാലും പിന്നീട് 70 റിയാലും ഈടാക്കുന്നു. നിലവില്‍ ഗോ എയര്‍ കണ്ണൂര്‍ സര്‍വിസിന്‍റെ കൂടിയ നിരക്ക് 87 റിയാലാണ്. കൊച്ചിയിലേക്കും എക്സ്പ്രസ് നിരക്കുകള്‍ 123 റിയാലാണ്. ഇത് 143 റിയാല്‍ വരെ ആകുന്നുണ്ട്.
സലാം എയര്‍ തിരുവനന്തപുരത്തേക്ക് ഡിസംബറില്‍ 81 റിയാലാണ് നിരക്ക്.ചില ദിവസങ്ങളില്‍ 121 റിയാല്‍വരെ എത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ഒന്നാം തീയതി മുതല്‍ 97 റിയാലാണ് കുറഞ്ഞ നിരക്ക്. പിന്നീട് 112 റിയാലായും വര്‍ധിക്കുന്നുണ്ട്. നവംബറിലുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് സ്കൂള്‍ അവധിക്കാലത്ത് സലാം എയര്‍ പോലും ഈടാക്കുന്നത്.
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവ്. ഡിസംബര്‍ പകുതിയോടെ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവരുടെയും തിരക്ക് മുമ്ബില്‍ക്കണ്ടാണ് കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്ബനികളും യാത്രനിരക്കുകള്‍ ഉയര്‍ത്തിയത്.
ഒമാനില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് 20 ദിവസമാണ് ക്രിസ്മസ്, ശൈത്യ കാല അവധിയായി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബങ്ങളും നാട്ടിലേക്ക് പോകാറുണ്ട്. നാട്ടിലും അവധിയായതിനാല്‍ നിരവധി പേര്‍ തിരിച്ചും യാത്ര ചെയ്യാറുണ്ട്. ഒറ്റക്ക് ഒമാനില്‍ കഴിയുന്ന നിരവധി പേര്‍ നാട്ടിലെ കുടുംബത്തോടൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ഡിസംബറില്‍ നാടണയും. ഇതൊക്കെ മുതലെടുത്താണ് വിമാനക്കമ്ബനികള്‍ ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























