സൗദിയെ വിറപ്പിച്ച് പകർച്ചപ്പനി അതിവേഗം പടരുന്നു, വാക്സിൻ എടുക്കാനും...പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും കർശന നിർദ്ദേശം, സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യത, ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്ന് മന്ത്രാലയം

കാലാവസ്ഥ മാറ്റം രൂക്ഷമായ സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. അതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ ഒരു സാഹചര്യത്തിൽ പ്രതിരോധമെന്നോണം പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം.
സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്ത വിഷബാധ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകി
മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും ഇതിനാരും വിമുഖത കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. സീസണൽ ഫ്ളൂ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള വാക്സിൻ എടുക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോൾ പകർച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തലവേദന എന്നിവ ബാധിച്ചാണ് പലരും ഡോക്ടർമാരുടെ അടുത്തേക്ക് വരുന്നത്.
പല സ്‌കൂളുകളിലും രോഗബാധ വ്യാപിച്ചതിനാൽ കുട്ടികളുടെ അഭാവമുണ്ട്. കുട്ടികൾ, പ്രായമായവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ, ജീവിത ശൈലീ രോഗബാധിതർ, പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.
ഇതിന് പുറമേ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമസ ജോലി സ്ഥലങ്ങളിൽ ശുചിത്വം പാലിക്കുക, കൈകൾ ഇടവിട്ട് കഴുകുക, തുമ്മുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക, കണ്ണുകളിലും വായിലും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രാലയം നൽകി.പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദർശിക്കുന്നവരും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം.
ശരീരം വിറയലോട് കൂടി പനി, 38 ഡിഗ്രിയിൽ കൂടുതൽ ശരീര താപനില ഉയരുക, പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ വൈറൽ ഫ്ളൂവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്.വിവിധ പ്രവിശ്യകളിൽ പകർച്ചപ്പനി വർധിക്കുന്നതായി നേരത്തെ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിതരിൽ പലരും കോവിഡ് പിടിപെട്ടവരുമാണ്.
അതേസമയം പകര്‍ച്ചപ്പനിക്കെതിരായ ബോധവത്കരണം മുന്‍നിര്‍ത്തി പ്രത്യേക പ്രചരണ ക്യാമ്പയിന് സൗദി ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ആളുകളില്‍ പനിക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി.
https://www.facebook.com/Malayalivartha























