പ്രവാസികൾക്കായി എല്ലാം സജ്ജം, ആ ലക്ഷ്യത്തിലേക്ക് കുതിച്ചുയർന്ന് ദുബൈ, പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം പാർക്കിങ് കേന്ദ്രങ്ങളിലേക്കും, നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചു

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ഖ്യാതി ദുബൈയുടെ പേരിലാണ്. പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം മറ്റ് മേഖലകളിൽ കൂടി ലക്ഷ്യമിട്ട് പടിപടിയായി നീങ്ങുകയാണ് ദുബൈ. നേരത്തെ പഴതു പോലെ ഇനി വാടക നല്‍കാന്‍ ചെക്കുകള്‍ ഉപയോഗിക്കേണ്ടതില്ല പകരം അക്കൗണ്ട് വഴി നല്‍കുന്നതിനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു.
ഇതിപ്പോൾ പേപ്പര്‍ രഹിത പേമെന്‍റ് സംവിധാനം പാർക്കിങ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ദുബൈയിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളും ഇനി പേപ്പർ രഹിതമായിരിക്കും. നഗരത്തിലെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും ആധുനിക പാർക്കിങ് മെഷീനുകൾ സജ്ജീകരിച്ചതായി ആർ.ടി.എ അറിയിച്ചു. ഇതോടെ, പാർക്കിങ് കേന്ദ്രങ്ങളെല്ലാം പേപ്പർ രഹിതമായി. ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ പാർക്കിങ് ഫീസ് അടച്ചാൽ പേപ്പർ ബില്ലിന് പകരം മൊബൈൽ നമ്പറിലേക്ക് മെസേജ് വരുന്ന സംവിധാനമാണിത്.
നേരത്തെ തുടക്കം കുറിച്ച സംവിധാനമാണ് ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നത്. പാർക്കിങ് മെഷീനുകളുടെ നവീകരണവും പൂർത്തിയായി. മൊബെൽ ആപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി പാർക്കിങ് ഫീസ് അടക്കുന്നത് 80 ശതമാനത്തോളമായി . വാട്സാപ് വഴിയുള്ള ഇടപാടുകൾ ദിവസവും 9000 എണ്ണമായി ഉയർന്നു. ആർ.ടി.എ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 20,000ൽ നിന്ന് 45000 ആയി ഈ വർഷം ഉയർന്നു.
ആർ.ടി.എയുടെ ഇടപാടുകളെല്ലാം ഡിജിറ്റലാക്കുന്നതിന്‍റെയും പേപ്പർ രഹിത ദുബൈ എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിന്‍റെയും ഭാഗമായാണ് നടപടികൾ. ടച്ച് സ്ക്രീനുകളിൽ വിവിധ ഭാഷകൾ ഉൾപെടുത്തി. വാഹന നമ്പറും നോൾ കാർഡുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുമുണ്ട്. പാർക്കിങ് മെഷീനുകളിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഫീസ് അടക്കാനുമാകും.
ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരരുന്നു. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ആർടിഎ ആവശ്യപ്പെട്ടത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പേപ്പർ രഹിത സർക്കാരെന്ന പ്രഖ്യാപനം നടത്തിയത്. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി 2018ലാണ് ശൈഖ് ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവിസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞു. 130 കോടി ദിർഹമാണ് ലാഭമുണ്ടായത്. 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha























