സ്വദേശിവത്കരണ നടപടികൾക്ക് ഇനി വേഗം കൂടും, ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാൻ കുവൈത്ത്, നിയമം നടപ്പിലായാൽ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും

സർക്കാർ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ചടുല നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് കുവൈത്ത്. വിവിധ സർക്കാർ വകുപ്പുകളിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾക്കു വേഗം കൂട്ടാനും ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാനുമാണ് അധികൃതർ ഒരുങ്ങുന്നത്. ഇത് സംബന്ധമായ നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സ്വദേശികൾക്ക് കൂടുതലായി ജോലി നൽകണമെന്ന നയത്തിൻറെ ഭാഗമായാണ് ഇത്. വിദേശികൾക്ക് ജോലി തസ്തികളിൽ ഒരു വർഷം സമയം നൽകും. തുടർന്ന് സ്വദേശികൾ പ്രാപ്തരാകുന്ന മുറക്ക് ഇവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തും. സർക്കാർ മേഖലയിൽ നിന്നും വിദേശി തൊഴിലാളികളെ പൂർണ്ണമായും നീക്കി സ്വദേശികളെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന് പാർലിമെന്റ് ലീഗൽ ആൻഡ് ലെജിസ്‌ളേറ്റിവ് കമ്മിറ്റി അംഗീകാരം നൽകി.
നിലവിൽ നാലു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ ഇരുപതു ശതമാനം വിദേശികളാണ്. നേരത്തെ സ്വദേശിവത്കരണം മൂലം കുവൈത്തിലെ സർക്കാർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് വിദേശികളാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. നിയമം നടപ്പിലായാൽ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
എന്നാൽ സ്വദേശിവത്കരണ നടപടികൾ സൗദിയും വേഗത്തിലാക്കുകയാണ്. 2022 വര്‍ഷാവസാനത്തിന് മുമ്പ് 11 പുതിയ മേഖലകളില്‍ കൂടി സൗദിവത്കരണ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യം പുറത്തിറക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചി. അഹമ്മദ് അല്‍-റാജ്ഹി അറിയക്കുകയുണ്ടായി. സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലകളില്‍ പ്രോജക്ട് മാനേജ്മെന്റിലെ പ്രൊഫഷനുകള്‍, സംഭരണം, ഭക്ഷണവും മരുന്നും ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണം ഏര്‍പ്പെടുത്തുവാനുള്ള തീരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 2.13 ദശലക്ഷത്തിലധികം പുരുഷ-സ്ത്രീ പൗരന്മാരായി വര്‍ധിക്കാന്‍ കാരണമാകുമെന്ന് അല്‍-റാജ്ഹി പറഞ്ഞു. സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയ്ക്കുന്നതിലും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയര്‍ത്തുന്നതിലും സ്വദേശിവത്കരണം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























