റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട് വ്യാപകമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി യുഎഇ, വിസ കാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച പുതിയ തീരുമാനം പ്രാബല്യത്തില്‍, പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് വിലയിരുത്തല്‍

യുഎഇയിലെ പുതിയ വിസ ചട്ടം പ്രവാസികൾക്കായി കൂടുതല്‍ ലളിതമാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഉദാര നിലപാട് രാജ്യം സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞ മാസം എന്‍ട്രി, റെസിഡന്‍സി വിസകളുമായി ബന്ധപ്പെട്ട വ്യാപകമായ പരിഷ്‌കാരങ്ങള്‍ യുഎഇ നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയത്. ഇപ്പോഴിതാ റസിഡന്‍സി വിസ കാന്‍സലായതിന് ശേഷം യുഎഇയില്‍ തങ്ങാവുന്ന ഗ്രേസ് കാലാവധി വര്‍ധിപ്പിച്ച തീരുമാനം യുഎഇയിൽ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
മിക്ക വിസകളുടെ കാര്യത്തിലും 60 മുതല്‍ 180 ദിവസം വരെയാണ് ഗ്രേസ് കാലാവധി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഇത് 30 ദിവസമായിരുന്നു. വിസ കാലാവധി കിഴിഞ്ഞതിന് ശേഷമുള്ള ഗ്രേസ് കാലാവധിക്കുള്ളില്‍ ഒന്നുകില്‍ പ്രവാസികള്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യണം എന്നതാണ് യുഎഇയിലെ നിയമം.
പുതിയ തീരുമാനത്തോടെ വിസ റദ്ദായ ശേഷം രാജ്യം വിടാനും പുതിയ വിസയിലേക്ക് മാറാനും കൂടുതല്‍ സമയം ലഭിക്കും. വര്‍ധിപ്പിച്ച ഗ്രേസ് കാലാവധി ഇതിനകം നിലവില്‍ വന്നതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിക്ക് കീഴിലെ ടൈപ്പിംഗ് സെന്റര്‍ ഏജന്റുമാരും കസ്റ്റമര്‍ കെയര്‍ ഏജന്റുമാരും സ്ഥിരീകരിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ ഇതുപ്രകാരമുള്ള അധികരിപ്പിച്ച ഗ്രേസ് കാലാവധി ലഭിച്ചുതുടങ്ങിയതായും അവര്‍ അറിയിച്ചു.
ഗോള്‍ഡന്‍ വിസയുള്ളവര്‍, ഗ്രീന്‍ വിസ ഉടമകള്‍, ഈ രണ്ട് വിസക്കാരുടെയും കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതര്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ (മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയത്തിലെ പട്ടികയില്‍ ഒന്നും രണ്ടും ലെവലില്‍ ഉള്‍പ്പെടുന്നവര്‍) എന്നീ വിഭാഗങ്ങള്‍ക്കാണ് 180 ദിവസത്തെ ഗ്രേസ് കാലാവധി ലഭിച്ചത്. ഇതുപ്രകാരം വിസയുടെ കാലാവധി അവസാനിച്ച് 180 ദിവസം വരെ യുഎഇയില്‍ നിന്ന് പുറത്തുകടക്കാതെയും മറ്റൊരു ജോലിയിലേക്ക് മാറാതെയും പ്രവാസികള്‍ക്ക് താമസിക്കാം.
ഗ്രേസ് കാലാവധി വര്‍ധിപ്പിച്ചു കൊണ്ടുള്ള പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. ജോലി നഷ്ടപ്പെട്ട് വിസ റദ്ദായ ഒരാള്‍ക്ക് ആറ് മാസം വരെ നീളുന്ന ഈ കാലാവധിക്കിടയില്‍ മറ്റൊരു പുതിയ ജോലി കണ്ടെത്താന്‍ ആവശ്യത്തിന് സമയം ഇതിലൂടെ ലഭിക്കും. അതേസമയം, ഈ തീരുമാനം വരുന്നതിന് മുമ്പ് വിസയുടെ കാലാവധി കഴിഞ്ഞ ആളുകള്‍ക്ക് പുതുക്കിയ ഗ്രേസ് പീരീഡ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുള്ള മാര്‍ഗ നിര്‍ദ്ദേശം പ്രതീക്ഷിക്കുന്നതായി ടൈപ്പിംഗ് സെന്റര്‍ ഉടമകള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























