കളി സൗദിയോട് വേണ്ട...! സൗദിയിൽ അഞ്ച് ലക്ഷം റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജിയെ കൈയ്യോടെ പിടികൂടി, ജഡ്‌ജിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ആന്റി കറപ്‌ഷൻ അതോറിറ്റി

സൗദിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജിയെ കൈയ്യോടെ പിടികൂടി. മദീന പ്രവിശ്യ അപ്പീൽ കോടതി ജഡ്‌ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസാണ് അറസ്‌റ്റിലായത്. അനുകൂലമായ വിധി സമ്പാദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കക്ഷിയിൽനിന്ന് അഞ്ച് ലക്ഷം റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ജഡ്‌ജിയെ അറസ്റ്റ് ചെയ്‌തതെന്ന് ആന്റി കറപ്‌ഷൻ അതോറിറ്റി അറിയിച്ചു.
മറ്റൊരു പ്രവിശ്യയിലെ ജനറൽ കോടതിയിൽ നടക്കുന്ന കേസിൽ തനിക്ക് അനുകൂലമായി അന്തിമ വിധി നേടിയെടുക്കാൻ സൗദി പൗരൻ അപ്പീൽ കോടതി ജഡ്‌ജിക്ക് 40 ലക്ഷം റിയാൽ കൈക്കൂലി വാഗ്ധാനം ചെയ്‌തിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം റിയാൽ കൈമാറുന്നതിനിടെയാണ് അറസ്‌റ്റ് ചെയ്തത്. ജഡ്‌ജിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായും അതോറിറ്റി അറിയിച്ചു. ഇബ്രാഹിം ബിൻ അബ്‌ദുൽ അസീസ് 2020 ലാണ് മദീന അപ്പീൽ കോടതിയിൽ ജഡ്‌ജിയായി എത്തിയത്.
അതിനുമുമ്പ് റിയാദ് ജനറൽ കോടതി ജഡ്‌ജിയായിരുന്നു. സാമ്പത്തികവും ഭരണപരവുമായ അഴിമതിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ സ്ഥാപിച്ചതാണ് നസാഹ. ഇതുവരെ നൂറുകണക്കിന് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരെയും കൈക്കൂലി, അഴിമതി ആരോപണങ്ങളിൽ നസാഹ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അതുപോലെ സൗദിയിൽ 50 കോടിയിലേറെ റിയാലിന്റെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍യൂബിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും സാമ്പത്തിക വെട്ടിപ്പും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബിയെ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സല്‍മാന്‍ രാജാവിന്റെ നടപടി.
ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി നടത്തിയ ചോദ്യം ചെയ്യലില്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി കുറ്റസമ്മതം നടത്തി. വിവിധ തട്ടിപ്പുകളിലായി ഇയാള്‍ 50 കോടിയിലേറെ റിയാല്‍ അപഹരിച്ചതായി തെളിഞ്ഞിട്ടുണ്ട്. സര്‍വകലാശാലയുടെ ഫണ്ടില്‍ നിന്ന് ഇയാള്‍ 10 കോടിയിലേറെ റിയാല്‍ പ്രസിഡന്റ് നേരിട്ട് അപഹരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റു രീതികളിലും ഇദ്ദേഹം പണം അപഹരിച്ചിരുന്നു. ആകെ 50 കോടിലേറെ റിയാലിന്റെ അഴിമതികളും വെട്ടിപ്പുകളുമാണ് മുന്‍ പ്രസിഡന്റ് നടത്തിയതെന്നും അതോറിറ്റി വക്താവ് അറിയിച്ചത്.
കണ്‍സള്‍ട്ടിംഗ് മേഖലയില്‍ കരാറുകള്‍ ഒപ്പുവെച്ചതില്‍ അഴിമതികള്‍ നടത്തിയ ഇയാള്‍, സര്‍വകലാശാലാ ബാങ്ക് അക്കൗണ്ടുകള്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതായും കണ്ടെത്തി. യൂണിവേഴ്‌സിറ്റി പ്രസിഡന്റിന്റെ അധികാര ദുര്‍വിനിയോഗത്തെയും അഴിമതികളെയും കുറിച്ച് അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ അഴിമതിയുടെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha























