കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കാൻ ഒരുക്കം, കൊലപാതക കേസിൽ പ്രതികളായ ഏഴ് പേരെ നാളെ തൂക്കിലേറ്റും, ഗൾഫ് രാഷ്ട്രത്തിന്റെ നീക്കത്തിൽ പകച്ച് പ്രവാസികൾ....

ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിൽ ഗൾഫ് രാഷ്ട്രങ്ങൾ എന്നും മുൻപന്തിയിലാണ്. സൗദിയാണ് വധശിക്ഷ വിധിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇപ്പോഴിതാ കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. കൊലപാതക കേസിൽ പ്രതികളായ ഏഴ് പേരെ നാളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുകയാണ്.
അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരാക്കുന്നത്. വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി. നിലവിൽ കുവൈത്തിൽ വധശിക്ഷക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകാതെ വിദേശികളടക്കം നിരവധി പേരാണ് ജയിലിൽ കഴിയുന്നത്.
അതുപോലെ കുവൈത്തില്‍ കഴിഞ്ഞ സെപ്തംബറിൽ സൈനിക ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്.
ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, ബിദൂനി യുവാവിനെ കുവൈത്തിലെ ജുലൈയ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിരുന്നു.ഒരു ദിവസം പുലര്‍ച്ചെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
35 വയസുള്ള യുവാവിന്റെ മൃതദേഹത്തില്‍ രക്തവും ശ്വാസം മുട്ടിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. കൊല്ലപ്പെട്ടയാളുമായുണ്ടായ തര്‍ക്കവും വാക്കേറ്റവും കൊലപാതകത്തില്‍ അവസാനം കലാശിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുവൈത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്‍ത ആദ്യത്തെ കൊലപാതക കേസായിരുന്നു ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം വേണമെന്ന് അയാളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതുപോലെ ഇന്ത്യൻ വ്യവസായിയെയും ഭാര്യയെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പാകിസ്ഥാന്‍ സ്വദേശിക്ക് യുഎഇ ദിവസങ്ങൾക്ക് മുമ്പ് വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ് കഴിഞ്ഞ ദിവസം ശിക്ഷ ശരിവെച്ചത്.2020 ലാണ് ഇന്ത്യൻ ദമ്പതികളെ പ്രതി നിരവധി തവണ കുത്തി കൊലപ്പെടുത്തിയത്. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha























