കുവൈത്തിൽ തൂക്കിലേറ്റിയത് 84 പേരെ...! പ്രവാസികളെ ഞെട്ടിച്ച് കണക്കുകൾ, നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി, വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്...

ശിക്ഷകളിൽ വെച്ച് ഏറ്റവും കടുത്തത് വധശിക്ഷയാണ്. വധശിക്ഷ വിധിക്കുന്നതിൽ സൗദിയാണ് മുൻപന്തിയിലുള്ളതെങ്കിലും നീണ്ട ഇടവേളക്ക് ശേഷം കുവൈത്തിൽ വീണ്ടും വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്. കുവൈത്തിൽ കഴിഞ്ഞ ദിവസം ഏഴ് പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പടെ വിവിധ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് തൂക്കിലേറ്റിയത്.
വിചാരണ പൂര്‍ത്തിയായ ശേഷമാണ് പ്രതികളുടെ വധശിക്ഷ നടത്തിയത്. വിവിധ കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസിലും കവര്‍ച്ച കേസിലും പ്രതികളായിരുന്ന ഇവര്‍ക്ക് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ മേല്‍കോടതിയില്‍ നേരത്തെ അപ്പീലുകള്‍ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്.
അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരായത്. കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താനി,അലി അല്ല അൽ ജാബ്രി,റബാബ് അദ്‌ലി മുസ്തഫ ഷെഹാത,സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്,പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നീവരുടെ വധശിക്ഷയാണ് സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി. നിലവിൽ കുവൈത്തിൽ വധശിക്ഷക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകാതെ വിദേശികളടക്കം നിരവധി പേരാണ് ജയിലിൽ കഴിയുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത്. ഇവരിൽ 20 പേർ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്. അതിനിടെ വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
അതുപോലെ സെപ്തംബറിൽ സൈനിക ഉദ്യോഗസ്ഥന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സുരക്ഷാ സേനയില്‍ ജോലി ചെയ്തിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് കൊലപാതക കേസില്‍ ജഡ്‍ജി അബ്‍ദുല്ല അല്‍ ഉത്‍മാന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബഞ്ച് വധശിക്ഷ വിധിച്ചത്. ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത, ബിദൂനി യുവാവിനെ കുവൈത്തിലെ ജുലൈയ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം തേടിയുള്ള സിവില്‍ കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറാനും ഉത്തരവിട്ടിരുന്നു.
ഒരു ദിവസം പുലര്‍ച്ചെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 35 വയസുള്ള യുവാവിന്റെ മൃതദേഹത്തില്‍ രക്തവും ശ്വാസം മുട്ടിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. കൊല്ലപ്പെട്ടയാളുമായുണ്ടായ തര്‍ക്കവും വാക്കേറ്റവും കൊലപാതകത്തില്‍ അവസാനം കലാശിക്കുകയായിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുവൈത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്‍ത ആദ്യത്തെ കൊലപാതക കേസായിരുന്നു ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം വേണമെന്ന് അയാളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























