സൗദിയിൽ അതിനിർണായക ദിനങ്ങൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്...

കാലവസ്ഥ വ്യതിയാനം രൂക്ഷമായ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം ശനിയാഴ്ചവരെ ഉണ്ടാകുമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ മീറ്റിയറോളജി അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി.
മഴയും കാറ്റും കാരണം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.ശനിയാഴ്ചവരെ ഇടത്തരവും കനത്തതുമായ തോതില്‍ മഴപെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും കേന്ദ്രം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. മക്ക, ത്വാഇഫ്, അല്‍ജുമൂം, അല്‍കാമില്‍, ഖുലൈസ്, അസീര്‍, ജീസാന്‍ എന്നീ പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു.
മദീന, യാംബു, മഹ്ദ്, അല്‍ഹനാകിയ, ഖൈബര്‍, അല്‍ഐസ്, ബദര്‍, ഹഫര്‍ അല്‍ബാത്വിന്‍, ഖഫ്‌ജി, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അറാര്‍, റഫ്ഹ, ത്വാഇഫ്, അല്‍ജുമൂം, അല്‍കാമില്‍, ഖുലൈസ്, ഹാഇല്‍, അല്‍ഖസീം മേഖലയിലെ വിവിധ പ്രദേശങ്ങള്‍, തബൂക്, അല്‍ജൗഫ്, ജിദ്ദ, റാബിഖ്, ഉംലജ്, സകാക്ക, തൈമ, അല്‍ഖുറിയാത്ത് തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നേരിയതോതില്‍ മഴപെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയിലെയും മിക്ക ഭാഗങ്ങളിലും ജുബൈല്‍, ദമ്മാം, അല്‍ഖോബാര്‍ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാറ്റിനൊപ്പം ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കാലാവസ്ഥ മാറ്റത്തെ തുടർന്ന് സൗദിയിൽ പകർച്ചപ്പനി അതിവേഗം പടർന്ന് പിടിക്കുകയാണ്. അതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ ഒരു സാഹചര്യത്തിൽ പ്രതിരോധമെന്നോണം പൊതുസ്ഥലങ്ങളിൽ എത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും ഇതിനാരും വിമുഖത കാണിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പൊതുഇടങ്ങളിലും ആളുകൾ ഒരുമിച്ച് കൂടുന്നിടത്തും മാസ്‌ക് ധരിക്കാനാണ് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള വാക്സിൻ എടുക്കുന്നതിന് രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോൾ പകർച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്. കുട്ടികൾ, പ്രായമായവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ, ജീവിത ശൈലീ രോഗബാധിതർ, പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























