എല്ലാവരും പോന്നോളിന് ഖത്തറിലേക്ക്...! ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത് ഇതാദ്യം, ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കം, ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇതിഹാസ താരങ്ങളും രാഷ്ട്രത്തലവന്മാരും ഖത്തറിൽ

ലോകം കാത്തുകാത്തിരുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് ഖത്തറിൽ തുടക്കമാകുകയാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ലോകം കല്പാന്തത്തിലേക്ക് ചുരുങ്ങുന്ന ദിനങ്ങൾ ആണ് ഇനി മുതൽ. ഖത്തറിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ വിസ്മയക്കാഴ്ചകളോടെ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരം. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്.
32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്.ഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കിയാണ് ഫിഫയും ഖത്തറും ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇതിഹാസ താരങ്ങളും രാഷ്ട്രത്തലവന്മാരുമലെല്ലാം ഖത്തറിലെത്തുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തേക്കുമെന്നാണ് വാര്‍ത്ത. ഖത്തര്‍ സമയം അഞ്ച് മണിക്ക് വര്‍ണപ്രപഞ്ചമൊരുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒൻപതരയ്ക്ക് മത്സരം ആരംഭിക്കും.
ടീമുകളെല്ലാം ഖത്തറില്‍ അവസാനവട്ട ഒരുക്കത്തിലാണ്. വന്‍കരകളില്‍ നിന്നുമെത്തിയ 32 ടീമുകള്‍ കിരീടപ്പോരാട്ടത്തിന് വരും ദിവസങ്ങളില്‍ കളിക്കളത്തിലിറങ്ങും. ലയണല്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഖത്തറിലെത്തിയിട്ടുണ്ട്. യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം അവസാനവട്ട സന്നാഹവും പൂര്‍ത്തിയാക്കിയാണ് ടീമുകള്‍ കിരീടപ്പോരിനായി ഇറങ്ങുക.
വേദി അനുവദിച്ച് 12 വര്‍ഷത്തിനുള്ളിലാണ് ഖത്തര്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് സജ്ജരാകുന്നത്. ഒട്ടേറെ വിവാദങ്ങളും ആരോപണങ്ങളുമെല്ലാം ഉയര്‍ന്നുവന്നെങ്കിലും ഇന്നോളം കണ്ടിട്ടില്ലാത്ത അത്രയും മനോഹരമായി ലോകകപ്പ് അണിയിച്ചൊരുക്കാന്‍ ഖത്തറിന് കഴിയുമെന്നാണ് പ്രതീക്ഷ. ലാറ്റിനമേരിക്കയില്‍ നിന്നും അര്‍ജന്റീനയും ബ്രസീലും കിരീടപ്രതീക്ഷയുമായെത്തുമ്പോള്‍ യൂറോപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളും കിരീടനേട്ടത്തോടെ മടങ്ങാമെന്നാണ് കണക്കുകൂട്ടുന്നത്.
ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമായ ഫുട്‌ബോള്‍ അതിന്റെ ലോകകപ്പ് മത്സരത്തിലേക്ക് കടക്കുമ്പോള്‍ 500 കോടി ആളുകള്‍ അത് ടെലിവിഷനിലൂടെ കാണാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഖത്തര്‍ ലോകകപ്പ് ശരിക്കു പറഞ്ഞാല്‍ മലയാളികളുടെ ലോകകപ്പാണ്. ബാള്‍ പിക്കര്‍മാര്‍ മുതല്‍ ഉന്നതതല സംഘാടക സമിതി ഓഫിസില്‍ വരെ മലയാളികളുടെ സാന്നിധ്യമുള്ള ആദ്യത്തെ ഫിഫ ലോകകപ്പ്.
യൂറോപ്പിലുടനീളം ഖത്തര്‍ വിരുദ്ധപ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഖത്തറിന്റെ തെരുവോരങ്ങളില്‍ ലോകകപ്പിന്റെ ആവേശം വാനോളമുയര്‍ത്തി ഉത്സവപ്രതീതി തീര്‍ത്തിരിക്കുകയാണു മലയാളി ആരാധക സംഘങ്ങള്‍. സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും സ്പെഷല്‍ ഇവന്റ്സുകളിലും വിന്യസിക്കാനായി തിരഞ്ഞെടുത്ത 20,000 വോളണ്ടിയര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നാണു ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























