ദുബൈയിൽ വിസിറ്റിങ് വിസയിലെത്തി കൃത്രിമ കാൽ വച്ച് ഭിക്ഷാടനം, പോലീസിനെ കണ്ടതും കൃത്രിമ കാൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം, യുവാവിനെ പിന്തുടർന്ന് പിടികൂടി
നല്ല ഒരു ജോലി സമ്പാദിക്കാനായിട്ടാണ് മിക്കവരും ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നത്. എന്നാൽ ചിലർ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാനായും എത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ് .അത്തരത്തിൽ വിസിറ്റിങ് വിസയിലെത്തി കൃത്രിമ കാൽ വച്ച് ഭിക്ഷാടനം നടത്തിയയാൾ ദുബൈ പോലീസിന്റെ പിടിയിലായിരിക്കുകയാണ്. പൊലീസിനെ കണ്ടതോടെ ഇയാൾ കൃത്രിമ കാൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാൾക്ക് വൈകല്യമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഒരു കാൽ അറ്റുപോയതായി അഭിനയിച്ച് വീൽചെയറിൽ കൃത്രിമ കാൽ ഇയാൾ ഭിക്ഷനടത്തുകയായിരുന്നു. ഏഷ്യക്കാരനാണ് പോലീസ് പിടിയിലായത്. സന്ദർശക വീസയിലെത്തിയ ഇയാളിൽ നിന്ന് 3000 ദിർഹവും പിടിച്ചെടുത്തു. മറ്റൊരു സംഭവത്തിൽ യാചകരായ സഹോദരങ്ങളെയും ഭാര്യമാരെയും പിടികൂടി. പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. യാചകരെക്കുറിച്ച് 901 നമ്പറിലോ ഇ–ക്രൈം വിഭാഗത്തിലോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.
നേരത്തേയും സമാനമായ തരത്തിൽ ഒരാളെ പിടികൂടിയിരുന്നു. കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ഭിക്ഷാടനം നടത്തിയ ഇയാളുടെ കൈയ്യിൽ നിന്ന് വൻ തുകയാണ് കണ്ടെത്തിയത്. കൃത്രിമ കാലില്‍ മൂന്നു ലക്ഷം ദിർഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കേണൽ അലി അൽ ഷംസി പറഞ്ഞു. വീടുകൾക്കും പള്ളികൾക്കും സമീപമാണ് ഇയാൾ പതിവായി പണം യാചിച്ച് ഇരുന്നിരുന്നത്. വിസിറ്റിങ് വീസയില്‍ ദുബായിൽ എത്തിയ ഇയാളെ ദുബായ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് മാറ്റുകയായിരുന്നു.
സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് പുറത്തിറക്കിയിരുന്നു. ആളുകളുടെ ദയനീയത പിടിച്ചുപറ്റാൻ അടവുകളുമായെത്തുന്ന യാചകരുടെ കെണികളിൽ വീഴരുതെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേകിച്ച് റമസാൻ കാലം ലക്ഷ്യമിട്ട് ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി.
പിടിയിലായ 90 ശതമാനം യാചകരും റമസാൻ മാസത്തിൽ വിസിറ്റിങ് വീസയിൽ സന്ദർശകരായി ദുബായിൽ എത്തിയവരാണെന്നും ഇത്തരത്തിലുള്ള യാചകരെ പിടികൂടാൻ തങ്ങൾ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ജനറൽ സയീദ് സുഹൈൽ അൽ അയലി പറഞ്ഞു.
ഇത്തരക്കാരുടെ തട്ടിപ്പിൽ വീഴരുത്'. 'ബെഗ്ഗിങ് ഈസ് എ റോങ് കൺസെപ്റ്റ് ഓഫ് കംപാഷൻ' എന്ന പേരിൽ പൊലീസ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയിരുന്നത്.
https://www.facebook.com/Malayalivartha