യാത്രക്കാരുടെ ബാഗേജില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് കടത്താൻ ശ്രമം, ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാര്‍ പിടിയിൽ
ഇനി പ്രവാസികൾ പെട്ടികെട്ടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് അത് മറ്റാർക്കും തുറക്കാൻ കഴിയുന്ന രീതിയിലാകരുത്. ഇപ്പോൾ ഇത് പറയുവാൻ അതിന് തക്കതായ കാരണം ഉണ്ടായിരിക്കുകയാണ്. യാത്രക്കാരുടെ ബാഗേജില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്ന് വിമാനത്താവള ജീവനക്കാര്‍ പിടിയിലായിരിക്കുകയാണ്. മൂന്ന് പേരും പ്രവാസികളാണെന്നാണ് വിവരം. ഏറ്റവും തിരക്കേറിയ ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ഈ സംഭവം.
മോഷ്ടിച്ച സാധനങ്ങളുമായി വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ജോലി കഴിഞ്ഞ് ജീവനക്കാര്‍ പുറത്തു പോകുമ്പോള്‍ പരിശോധനാ ഉപകരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ അസ്വഭാവികത കണ്ടതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പരിശോധ നടത്തുകയായിരുന്നു. ലോഹ നിര്‍മിതമായ ചില വസ്‍തുക്കളും കറന്‍സിയും കണ്ടതോടെയാണ് പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.
വിശദമായ പരിശോധനയിൽ ഒരു മോതിരവും സ്വര്‍ണ നെക്ലേസും പണവും ഒരാളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു. താനും രണ്ട് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു തന്റെ ദൗത്യം.യാത്രക്കാരുടെ ബാഗില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ അവ വിമാനത്താവളത്തിലെ ഒരു ടോയ്‍ലറ്റില്‍ വെയ്ക്കുമെന്നും സംഘത്തിലെ മറ്റൊരാള്‍ അത് അവിടെ നിന്ന് എടുക്കണമെന്നായിരുന്നു ധാരണ.
ഇവ പുറത്തെത്തിച്ച് വില്‍പന നടത്തി കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാനായിരുന്നു പദ്ധകിയിട്ടിരുന്നതെന്നും ഇയാള്‍ പറഞ്ഞു.ആദ്യം പിടിയിലായ ആളുടെ മൊഴി അനുസരിച്ച് മറ്റ് രണ്ട് പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്‍തു. പ്രതികൾക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം വീതം ജയില്‍ ശിക്ഷയും മോഷ്ടിച്ച സാധനങ്ങളുടെ വിലയ്ക്ക് തുല്യമായ തുകയായ അര ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.
https://www.facebook.com/Malayalivartha