എമിറേറ്റുകളിലെ പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ, മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം, ഹെലികോപ്റ്റർ നിരീക്ഷണവും, ചെറിയ പെരുന്നാൾ അടുത്തിരിക്കെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സുരക്ഷ ശക്തമാക്കി
ചെറിയ പെരുന്നാൾ അടുത്തിരിക്കെ തിരക്ക് മുന്നിൽ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
ബീച്ചുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാർഡുകളുടെയും സാന്നിധ്യമുണ്ടാകും. ജനങ്ങൾ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം ഉണ്ടാകും.കൂടാതെ ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും.
മാത്രമല്ല, അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാർ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനം ഓടിക്കണം.
സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ പാലിക്കണം.അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദ മലിനീകരണമുണ്ടാക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.
അതേസമയം റമസാൻ മാസത്തിൽ കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച് ഭിക്ഷാടനം നടത്തി അളുകളെ പറ്റിക്കുന്നവരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. റമദാന്‍ മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടത്തുന്നുണ്ട്. യാചകര്‍ കൂടുതലായി എത്താന്‍ സാധ്യതയുുള്ള സ്ഥലങ്ങളില്‍ പട്രോളിങ് ശക്ഷമാക്കി അത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാറുണ്ട്.
സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് പുറത്തിറക്കിയിരുന്നു. ആളുകളുടെ ദയനീയത പിടിച്ചുപറ്റാൻ അടവുകളുമായെത്തുന്ന യാചകരുടെ കെണികളിൽ വീഴരുതെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേകിച്ച് റമസാൻ കാലം ലക്ഷ്യമിട്ട് ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha