സൗദിയിലേക്ക് ആണോ യാത്ര, ഈ 7 രാജ്യക്കാർക്ക് പുതുക്കിയ വിസ നിയമം, വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ലെന്ന നിർണായക തീരുമാനവുമായി സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ
സൗദിയിലേക്ക് വരുന്ന യാത്രക്കാർ ഇനി പ്രത്യേകം ശ്രദ്ധിക്കണം. വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ലെന്ന നിർണായക തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക). അതിനാൽ യാത്രക്കാർ ഇനി മുതൽ അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ് ചെയ്ത പേപ്പറുമായി എയർപോർട്ടിൽ എത്തണമെന്നാണ് ഗാക പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
വിസയുടെ സാധുത സ്ഥിരീകരിക്കുന്നതിന് അതിലെ ക്യുആർ കോഡ് പരിശോധിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ, സന്ദർശന, റസിഡൻറ് വിസകളിലാണ് ഈ നീക്കമെന്ന് അറിയാൻ കഴിയുന്നു. അതിനാൽ വിസ സ്റ്റിക്കർ ഇല്ലാത്ത യാത്രക്കാർക്ക് ബോർഡിങ് നൽകണമെന്ന് സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ഈ നിർദ്ദേശം സൗദി സിവിൽ ഏവിയേഷൻ കൈമാറി.
ഇത്തരം വിസകളിൽ വരുന്ന എല്ലാ യാത്രക്കാരെയും അവരുടെ വിസ സാധുത പരിശോധിച്ചതിന് ശേഷം കൊണ്ടുപോകാൻ എല്ലാ വിമാനങ്ങൾക്കും അനുമതിയുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യ, ഈജിപ്ത്, ഇന്തോനീഷ്യ, ജോർദാൻ, യുഎഇ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേയ്ക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കാണ് ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. 2023 മെയ് ഒന്ന് മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക. ഇനി മുതൽ സൗദി അറേബ്യയിലേയ്ക്കുള്ള വർക്ക്, വിസിറ്റ്, റസിഡൻസ് വിസകൾ പാസ്‌പോർട്ടിൽ സ്റ്റിക്കറിന്റെ രൂപത്തിലായിരിക്കില്ല.
പകരം പ്രത്യേക എഫോർ സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ.ആർ കോഡ് പതിക്കും. ഇതാണ് എയർപോർട്ടുകളിൽ സ്കാൻ ചെയ്യുക. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി. ഈ വർഷം മുതൽ ഹജ്ജ് വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ് മറ്റ് വിസകളിലും നടപ്പാക്കുകയെന്ന് ഡൽഹിയിലെ സൗദി കോൺസുലേറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന സംവിധാനമാണ് നിർത്തുന്നത്. പകരം വിസ വിവരങ്ങളുടെ ക്യൂ.ആർ കോഡ് അടങ്ങിയ പ്രിൻറൗട്ട് എംബസി, അല്ലെങ്കിൽ കോൺസുലേറ്റിൽനിന്ന് നൽകും. അത് ഉപയോഗിച്ച് യാത്ര ചെയ്യാം.
അതേസമയം പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കിയിരുന്നു. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) പുറത്തിറക്കിയ സര്‍ക്കുലറിൽ ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ എന്നാണ് അറിയിച്ചിരുന്നത്.
താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യുഎഇ എമിറേറ്റ്‌സ് ഐഡി, കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha